സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി  

സ്വകാര്യത ഭരണഘട അനുശാസിക്കുന്ന മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു
സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി  

ന്യൂഡല്‍ഹി: സ്വകാര്യതയില്ലെങ്കില്‍ മറ്റ് അവകാശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം. സ്വകാര്യത മൗലികാവകാശമാണോയെന്ന തര്‍ക്കത്തില്‍ ഒമ്പതംഗ ബഞ്ച് വാദം കേള്‍ക്കുന്നിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എസ്.കെ ബോബ്‌ഡെയുടേതാണ് നിരീക്ഷണം. രണഘടന ഉറപ്പ് നല്‍കുന്ന സ്വകാര്യത മറ്റു നിയമങ്ങള്‍ ഉറപ്പ് നല്‍കുന്ന സ്വകാര്യതയ്ക്ക് മുകളിലാണോയെന്നായിരുന്നു ജസ്റ്റിസ് ചലമേശ്വറിന്റെ ചോദ്യം.

ആധാര്‍ പൗരന്റെ സ്വകാര്യത ലംഘിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ഉയര്‍ന്നുവന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സ്വകാര്യത മൗലികാവകാശമാണോയെന്ന് പരിശോധിക്കുന്നതിനാണ് സുപ്രീംകോടതി ഒമ്പതംഗ വിശാല ബഞ്ചിനെ നിയോഗിച്ചത്.സ്വകാര്യത ഭരണഘട അനുശാസിക്കുന്ന മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി നേരത്തെ പരാമര്‍ശിച്ചിരുന്നു. സ്വകാര്യത മൗലികാവകാശമാണോയെന്ന കാര്യത്തില്‍ വിശാല ബഞ്ച് തീര്‍പ്പ് കല്‍പ്പിച്ചതിന് ശേഷമാകും ആധാറിന്റെ ഭരണഘടനാ സാധുത സുപ്രീംകോടതി നിശ്ചയിക്കുന്നത്. 

ഭരണഘടാപരമായ മൗലികാവകാശങ്ങളുടെ പട്ടികയില്‍ സ്വകാര്യതയ്ക്കുള്ള അവകാശമില്ലയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ആധാറുമായി ബന്ധപ്പെട്ട് പൗരന്‍രെ സ്വകാര്യത ഹനിക്കുന്നുവെന്ന തരത്തില്‍ നിരവധി പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. പല കമ്പനികളും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത് മാധ്യമങ്ങള്‍ തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഹര്‍ജിക്കാര്‍ക്കുവേണ്ടി വാദം തുടങ്ങിയ ഗോപാല്‍ സുബ്രഹ്മണ്യം സ്വകാര്യതയ്ക്കുള്ള അവകാശം സര്‍ക്കാരിന്റെ ആനുകൂല്യമല്ലെന്നും പൗരന്റെ അവകാശമാണെന്നും ചൂണ്ടിക്കാട്ടി. സ്വകാര്യത മറ്റ് അവകാശങ്ങളുടെ നിഴലില്‍ നില്‍ക്കേണ്ട കാര്യമല്ല. ഭരണഘടന ഉറപ്പുനല്‍കുന്ന സവിശേഷ അവകാശമായ സ്വതാന്ത്ര്യത്തിന്റെ പ്രധാന ഘടകമാണ്. സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്ന നടപടികള്‍ സ്വകാര്യതയെയും ഇല്ലാതാക്കും,അദ്ദേഹം ചൂണ്ടിക്കാട്ടി.


1954 ലെ എം.പി ശര്‍മ്മ കേസിലെയും 62 ലെ ഖരഖ് സിങ് കേസിലെയും സ്വകാര്യത മൗലികാവകാശമല്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധികളെ പൊതുവല്‍ക്കരിക്കാന്‍ കഴിയില്ല.1978 ലെ മേനകഗാന്ധി കേസിലെ വിധിക്ക് ശേഷം തുല്യതയ്ക്കും അഭിപ്രായ സ്വാതന്ത്രത്തിനും സ്വകാര്യതയ്ക്കുമുള്ള അവകാശങ്ങളെ ഒരുമിച്ചു വായിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com