കേരള ബിജെപി നേതാക്കളുടെ കോഴ; പാര്‍ലമെന്റ് സ്തംഭിച്ചു; പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം

അടിയന്തര പ്രമേയം നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലറങ്ങി
കേരള ബിജെപി നേതാക്കളുടെ കോഴ; പാര്‍ലമെന്റ് സ്തംഭിച്ചു; പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: കേരള ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളജ് കോഴ വിവാദം ഉയര്‍ത്തി പാര്‍ലമെന്റല്‍ പ്രതിപക്ഷ ബഹളം. പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം. അടിയന്തര പ്രമേയം നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലറങ്ങി. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നു.

രാജ്യം മൊത്തമുള്ള അഴിമതിയാണ് നടത്തിയിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി സിപിഎം എംപി എംബി രാജേഷ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കോഴ ആരോപണം ദേശവ്യാപക ചര്‍ച്ചയാക്കി ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷ തീരുമാനം. ഇപ്പോള്‍ 11.30 വരെ സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്.

വലിയ മഞ്ഞുമലയുടെ ഒരംശം മാത്രമെന്ന് എംബി രാജേഷ് പറഞ്ഞു.മെഡിക്കല്‍ കോളജുകള്‍ തുടങ്ങാന്‍ സംസ്ഥാന ചട്ടങ്ങള്‍ പാലിക്കാതെ കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങിത്തരാം എന്ന് പറഞ്ഞ് സ്വകാര്യ വ്യക്തിയുടെ കയ്യില്‍ നിന്നും ബിജെപി നേതാക്കള്‍ അഞ്ചുകോടി അറുപത് ലക്ഷംരൂപ കൈക്കൂലി വാങ്ങിയത് പാര്‍ട്ടി അന്വേഷിച്ച് ശരിവെച്ച റിപ്പോര്‍ട്ട് ഇന്നലെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.സംസ്ഥാന നേതാവായ എം.ടി രമേശ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കോഴയിപടപാടില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. 

വര്‍ക്കല എസ്ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍ നിന്ന് കമ്മീഷനായി വാങ്ങിയ 5 കോടി 60 ലക്ഷം രൂപ കുഴല്‍പ്പണമായാണ് ദില്ലിയിലേക്ക് കൈമാറിയത്. ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദിനെയാണ് പണം കടത്താന്‍ എല്‍പ്പിച്ചത്. 

കെപി ശ്രീശന്‍,എകെ നസീര്‍ തുടങ്ങിയ രണ്ടംഗസമിതിയായിരുന്നു അന്വേഷിച്ചിരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പാര്‍ട്ടിയുടെ സംസ്ഥാന ചുമതലയുള്ള ആര്‍ സുഭാഷിനും കൈമാറിയിരുന്നു. നേതാക്കള്‍ക്കെതിരെ അതീവഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

വര്‍ക്കലയിലെ എസ്ആര്‍ മെഡിക്കല്‍ കോളേജിന്റെ ഉടമ ആര്‍ ഷാജിയുടെ പരാതിയെ തുടര്‍ന്നാണ് പാര്‍ട്ടി ഇത്തത്തില്‍ അന്വേഷണം നടത്തിയത്. യുവമോര്‍ച്ചാ നേതാവും ബിജെപി സഹകരണസെല്‍ നേതാവുമായ ആര്‍എസ് വിനോദ് തന്റെ പക്കല്‍ നിന്നും പണം വാങ്ങി മെഡിക്കല്‍ കൗണ്‍സില്‍ വഴി കൂടുതല്‍ സീറ്റുകള്‍ തരപ്പെടുത്താന്‍ 5 കോടി 60 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു ഷാജിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ നേതൃത്വത്തിന്റെ അറിവോടെയായിരുന്നു അന്വേഷണ കമ്മീഷനെ നിയമിച്ചത്. 

അന്വേഷണസംഘം ആദ്യം ഷാജിയില്‍ നിന്നാണ് മൊഴിയെടുത്തത്. പണം നല്‍കിയ കാര്യം ഷാജി അന്വഷണകമ്മീഷനെ അറിയിച്ചു. 2017 മെയ് 19നാണ് പരാതി നല്‍കിയത്. ദില്ലിയിലുള്ള ഏജന്റ് സതീശ്‌നായര്‍ക്ക് നല്‍കാനാണ് പണം വാങ്ങിയതെന്ന് ഷാജി പറയുന്നു. ഷാജിയുടെ മൊഴിയുടെ ഭാഗത്താണ് എം.ടി രമേശിന്റെ പേരും പറയുന്നത്. ചെര്‍പ്പുളശേരിയില്‍ കോഴിക്കോട്ടുകാരനായ നാസര്‍ തുടങ്ങാനിരിക്കുന്ന കേരള മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടാണ്. കേരള മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങിയത് എം.ടി രമേശ് വഴി അഞ്ച് കോടി നല്‍കിയാണെന്നുമാണ് ഷാജി അന്വേഷണ കമ്മീഷനെ അറിയിച്ചത്. രമേശിനെതിരായ ആരോപണം പരിധിയില്‍ വരാത്തത് ആയതിനാല്‍ വിട്ടുകളയുകയായിരുന്നു. 

ഈ വിഷയത്തോട് പ്രതികരിക്കാന്‍ ഇതുവരെ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത പ്രതിരോധത്തിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com