സ്‌കൂളുകളിലെല്ലാം സൈനിക സ്‌കൂളിന്റെ ചട്ടങ്ങള്‍ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്

മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു നിര്‍ദേശം ഉയര്‍ന്നത്.
സ്‌കൂളുകളിലെല്ലാം സൈനിക സ്‌കൂളിന്റെ ചട്ടങ്ങള്‍ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ എല്ലാ സ്‌കൂളുകളിലും സൈനിക സ്‌കൂളുകളുടെ മാതൃക നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്. വിദ്യാര്‍ത്ഥികളില്‍ അച്ചടക്കം, ശാരീരികക്ഷമത, ദേശഭക്തി എന്നിവ വളര്‍ത്തിയെടുക്കാന്‍ പാകത്തിലാണ് സൈനിക സ്‌കൂളുകളിലെ പഠനരീതി. സാധാരണ സ്‌കൂളുകളിലും അത് നടപ്പിലാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെടുന്നത്. 

മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ചര്‍ച്ചയിലാണ് ഇത്തരത്തിലൊരു നിര്‍ദേശം ഉയര്‍ന്നത്.  മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ നേതൃത്വത്തില്‍ നിര്‍ദേശം നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം എന്നിവടങ്ങളില്‍ സൈനിക സ്‌കൂളുകളിലെ ചട്ടങ്ങള്‍ നടപ്പിലാക്കാനാണ് തീരുമാനം. സിബിഎസ്ഇ സ്‌കൂളുകള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നവോദയ സ്‌കൂളുകളില്‍ ഇത് നടപ്പിലാക്കാന്‍ എളുപ്പമാണെന്നാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഗ്രാമപ്രദേശങ്ങളിലെ തെരഞ്ഞെടുത്ത പ്രഗത്ഭരായ കുട്ടികളാണ് നവോദയ സ്‌കൂളുകളില്‍ പഠിക്കുന്നത്.

യുവാക്കളെ സൈനിക സേവനങ്ങള്‍ക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ 1961ല്‍ അന്നത്തെ പ്രതിരോധമന്ത്രിയായ വികെ കൃഷ്ണമേനോനാണ് സെനിക സ്‌കൂളിന് തുടക്കമിട്ടത്. പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ ഇത്തരത്തിലുള്ള 25 സ്‌കൂളുകളാണുള്ളത്.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് സൈനിക സ്‌കൂളിലെ മാതൃക എല്ലാ സ്‌കൂളുകളിലും നടപ്പാക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com