ഗുജറാത്തില്‍ വന്‍ ലഹരിവേട്ട: പിടികൂടിയത് 3500 കോടിയുടെ ഹെറോയ്ന്‍

ഇന്ത്യയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്.
ഗുജറാത്തില്‍ വന്‍ ലഹരിവേട്ട: പിടികൂടിയത് 3500 കോടിയുടെ ഹെറോയ്ന്‍

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് പനാമ രജിസ്‌ട്രേഷനുള്ള കപ്പലില്‍നിന്നും 3,500 കോടി രൂപ വിലമതിക്കുന്ന 1500 കിലോഗ്രാം മയക്കുമരുന്ന് തീരസംരക്ഷണ സേന പിടികൂടി. ഇന്ത്യയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്. ഗുജറാത്തിലെ അലാങ്ങ് തീരത്തുനിന്നാണ് കപ്പല്‍ പിടിച്ചെടുത്തത്. കപ്പലിലെ എട്ട് ജീവനക്കാരെയും കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

എംവി ഹെന്റിയെന്ന പനാമ രജിസ്‌ട്രേഷനുള്ള കപ്പലാണ് മൂന്ന് ദിവസത്തോളം നീണ്ടുനിന്ന നീക്കത്തിനൊടുവില്‍ പിടിച്ചെടുത്തത്. ഇത് ഇറാനില്‍ നിന്നും എത്തിയതാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തെക്കുറിച്ചു തീരസംരക്ഷണ സേന, ഇന്റലിജന്‍സ് ബ്യൂറോ, പൊലീസ്, കസ്റ്റംസ്, നാവികസേന എന്നിവര്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹെറോയിനുമായി പിടിച്ചെടുത്ത കപ്പല്‍ ഇപ്പോഴും തീരത്ത് എത്തിച്ചിട്ടില്ലാത്തതിനാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റേയും ഇന്റലിജന്‍സിന്റേയും നാവികസേനയുടേയും നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com