ചെന്നൈ: ദേശീയ രാഷ്ട്രീയത്തില്‍ ബിജെപി വിരുദ്ധ മുന്നണി രൂപികരണത്തിന്റെ ചുവടുകള്‍ ശക്തിപ്പെടുന്നതിന്റെ സൂചനകള്‍ നല്‍കി ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ 94-ാം പിറന്നാളോഘോഷ വേദി. കരുണാനിധിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതു യോഗത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജറല്‍ സെക്രട്ടറി സീതാരാം യച്ചൂരി,സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ദേശീയ സെക്രട്ടേറിയേറ്റ് അംഗം ഡി രാജ തുടങ്ങി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു.
ഈ സ്‌റ്റേജില്‍ നില്‍ക്കുന്ന ഞങ്ങളും കണ്ടുകൊണ്ടിരിക്കുന്ന നിങ്ങളും നരേന്ദ്ര മോദിയെ ആര്‍എസ്എസ് അജണ്ട ഇനി നടപ്പാക്കാന്‍ അനുവദിക്കുകയില്ല. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യപിച്ചു.ഇന്ത്യയിലെ കോടിക്കണക്കിനാളുകളെ നിശബ്ദരാക്കന്‍ ഞങ്ങള്‍ ഇനി മോദിയെ അനുവദിക്കുകയില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയേയും ആര്‍എസ്എസിനേയും എതിര്‍ക്കുന്ന പാര്‍ട്ടികളെല്ലാം ഒന്നിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. രാഷ്ട്രീയം വെറുമൊരു കണക്കു കൂട്ടലല്ല, രണ്ടേ അധികം രണ്ട് വേണമെങ്കില്‍ 22 ആകാം,നമ്മള്‍ ജനങ്ങളുടെ പ്രതിരോധം ദൃഢമാക്കുകയാണെങ്കില്‍...അദ്ദേഹം പറഞ്ഞു. ഡിഎംകെയുടെ വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന് വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കാനുള്ള ബാധ്യതുണ്ടെന്നും ഹിറ്റലറിന്റെ സ്വേച്ഛാധിപത്യം അവസാനിപ്പിച്ച ജോസഫ് സ്റ്റാലിന്റെ പേര് അദ്ദേഹത്തെ കൂടുതല്‍ ബാധ്യതകള്‍ ഏല്‍പ്പിക്കുന്നുവെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു. നമ്മള്‍ തീര്‍ച്ചയായും പ്രതിരോധത്തില്‍ ഒരുമിക്കണം അദ്ദേഹം പറഞ്ഞു.
ജനാധിപത്യ,ഇടത് പാര്‍ട്ടികള്‍ക്ക് മാത്രേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ചൂണ്ടിക്കാട്ടി. വര്‍ഗ്ഗീയതയ്‌ക്കെതിരെ പോരാടാന്‍ കമ്മ്യൂണിസ്റ്റ്,ദ്രാവിഡ പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന് സിപിഐ നേതാവ് ഡി രാജ ആവശ്യപ്പെട്ടു.
ബിജെപി അവരുടെ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാന്‍ സന്യാസികളെ വരെ മുഖ്യമന്ത്രിയാക്കുകയാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.1988ല്‍ കരുണാനിധി ചെന്നൈയില്‍ റാലി നടത്തിക്കൊണ്ട് ദേശീയ മുന്നണിക്ക് രൂപം നല്‍കിയത് ഓര്‍മ്മിപ്പിച്ച സ്റ്റാലിന്‍ ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യം ബിജെപിയുടെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കലാണെന്ന് പ്രഖ്യാപിച്ചു.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പോണ്ടിച്ചേരി മുഖ്യമന്ത്രി വി.നാരായണ സ്വാമി,മുസ്ലിം ലീഗ് നേതാവ് കബീര്‍ മൊയ്തീന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ