പഞ്ചാബില്‍ ലഹരിമരുന്ന് കടത്തുകാരന്റെ കയ്യും കാലും വെട്ടിയെടുത്തു; യുവാവ് ചോരവാര്‍ന്നു മരിച്ചു

മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ ആശുപത്രിയില്‍ ചോര വാര്‍ന്ന് മരിച്ചു.
പഞ്ചാബില്‍ ലഹരിമരുന്ന് കടത്തുകാരന്റെ കയ്യും കാലും വെട്ടിയെടുത്തു; യുവാവ് ചോരവാര്‍ന്നു മരിച്ചു

പഞ്ചാബ്: പഞ്ചാബില്‍ ലഹരിമരുന്ന് കടത്തുകാരന്റെ കയ്യും കാലും വെട്ടിയെടുത്ത് സമൂഹവിചാരണ. മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ ആശുപത്രിയില്‍ ചോര വാര്‍ന്ന് മരിച്ചു. പഞ്ചാബിലെ ബട്ടിണ്ട ജില്ലയിലാണ് സംഭവം. ലഹരിമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടശേഷം ജയില്‍ മോചിതനായ വിനോദ് കുമാര്‍(25) എന്ന യുവാവിനാണ് ദാരുണ മരണം സംഭവിച്ചത്. 

മയക്കുമരുന്ന് വില്‍പ്പനക്കേസില്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ പോലീസ് പിടിയിലായിരുന്നു. ശിക്ഷാകാലാവധി കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഗ്രാമത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് നാട്ടുകാരാണ് ഇയാളെ ആക്രമിച്ചത്. ഗ്രാമം വിട്ടുപോകാന്‍ വിസമ്മതിച്ച വിനോദിന്റെ കാലും കയ്യും നാട്ടുകാര്‍ വെട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സ നിഷേധിക്കുകയും ചെയ്തു.

മണിക്കൂറുകളോളം ചോര വാര്‍ന്നാണ് യുവാവ് മരിച്ചത്. കണ്ടുനിന്ന പലരും ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെങ്കിലും ആശുപത്രിയിലെത്തിച്ചില്ല. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയും നാട്ടുകാര്‍ ഇടപെട്ട് ചികിത്സ നിഷേധിച്ചു. തുടര്‍ന്ന് 45 കിമി അകലെയുള്ള ആശുപത്രിയിലേക്ക് പൊലീസ് ഇയാളെ മാറ്റുകയായിരുന്നു. അവിടെ വെച്ചായിരുന്നു മരണം സംഭവിച്ചത്.

മരിച്ച യുവാവിനെതിരെ, നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ 3-4 ദിവസത്തേക്ക് മാത്രമാണ് ശിക്ഷ ലഭിച്ചതെന്ന് ഇന്‍സ്‌പെക്ടര്‍ ജഗദീഷ് കുമാര്‍ പറഞ്ഞു.  സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com