ഗാന്ധിയെ ജാതീയമായി അധിക്ഷേപിച്ച് അമിത്ഷാ; മാപ്പുപറയണമെന്ന് കോണ്‍ഗ്രസ്

വലിയ സാമര്‍ത്ഥ്യബുദ്ധിയുള്ള ബനിയയുമായിരുന്ന ഗാന്ധിക്ക് ഭാവിയില്‍ എന്തുസംഭവിക്കും എന്നതിനെ കുറിച്ച് അറിയാമെന്നുമായിരുന്നു അമിത്ഷായുടെ പ്രസംഗം
ഗാന്ധിയെ ജാതീയമായി അധിക്ഷേപിച്ച് അമിത്ഷാ; മാപ്പുപറയണമെന്ന് കോണ്‍ഗ്രസ്

മഹാത്മാഗാന്ധിയെ ജാതീയമായി അധിക്ഷേപിച്ച അമിത് ഷായുടെ നടപടി വിവാദത്തില്‍. വിവാദപ്രസംഗത്തിലൂടെ അമിത്ഷാ സ്വാതന്ത്യസമരത്തെയും  രാഷ്ട്രപിതാവിനെയും അപമാനിക്കുകയായിരുന്നെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഗാന്ധിയെ ചതുര്‍ ബനിയ എന്നുവിളിച്ചായിരുന്നു അമിത്ഷായുടെ പ്രസംഗം.

ഗുജറാത്തിലെ ബനിയസമുദായംഗമായിരുന്നു ഗാന്ധിജി. വലിയ സാമര്‍ത്ഥ്യബുദ്ധിയുള്ള ബനിയയുമായിരുന്ന ഗാന്ധിക്ക് ഭാവിയില്‍ എന്തുസംഭവിക്കും എന്നതിനെ കുറിച്ച് അറിയാമെന്നുമായിരുന്നു അമിത്ഷായുടെ പ്രസംഗം. കോണ്‍ഗ്രസിന്റെ ഭാവിയെ കുറിച്ച് അന്നുതന്നെ ഗാന്ധിജിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് അത് പിരിച്ചുവിടാന്‍ ഗാന്ധിജി നിര്‍ദ്ദേശിച്ചതെന്നും അമിത് ഷാ പറഞ്ഞു. സ്വാതന്ത്ര്യം നേടുന്നതിനായി വേണ്ടി മാത്രം രൂപികരിച്ച സംഘടനായാണ് കോണ്‍ഗ്രസ്. അതൊരിക്കലും ഒരു രാഷ്ട്രീയപാര്‍ട്ടിയായിരുന്നില്ല. ഇതേകുറിച്ച് ഗാന്ധിജിക്ക് ദീര്‍ഘവീക്ഷണമുണ്ടായിരുന്നു. സ്വാതന്ത്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസ് ഛിന്നഭിന്നമായിപ്പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ആര്‍എസ്എസിനും അമിത്ഷായ്ക്കും ഗാന്ധിജിയോടുള്ള പരമപുച്ഛമാണ് അമിത്ഷായുടെ പരാമര്‍ശമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജാതിയതയ്‌ക്കെതിരെ പോരാടുന്നതിന് പകരം രാഷ്ട്രപിതാവിന്റെ ജാതി പറയുകയാണ് ബിജെപി ചെയ്യുന്നത്. പരാമര്‍ശത്തില്‍ പ്രധാനമന്ത്രിയും അമിത്ഷായും മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com