ശ്രീഗനര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടറായ സബ്‌സര്‍ ഭട്ടിനെ സുരക്ഷ സേന വധിച്ചതിന് പിന്നാലെ കശ്മീരില്‍ വീണ്ടും സ്ഥിതിഗതികള്‍ വഷളാകുന്നു. കഴിഞ്ഞ വര്‍ഷം ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിന് ശേഷം കശ്മീര്‍ സാക്ഷ്യം വഹിച്ച കലാപന്തരീക്ഷത്തിലേക്ക് വീണ്ടും അടുക്കുകയാണ് കശ്മീര്‍.
സബ്‌സര്‍ ഭട്ടിനെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ സുരക്ഷ സേനയ്‌ക്കെതിരെ ആരംഭിച്ച പ്രതിഷേധത്തിനിടയില്‍ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. 2016 ജൂലൈ എട്ടിന് ബുര്‍ഹാന്‍ വാനിയെ സൈന്യം കൊലപ്പെടുത്തിയതിന് ശേഷമുണ്ടായ സംഘര്‍ഷത്തില്‍ 90ല്‍ അധികം കശ്മീരികളാണ് കൊല്ലപ്പെട്ടത്. 150000ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.
സബ്‌സറിനെ സുരക്ഷ സേന ശനിയാഴ്ച കൊലപ്പെടുത്തിയതിന് പിന്നാലെ സംഘര്‍ഷം ആരംഭിച്ചതിനെ തുടര്‍ന്ന് ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. അനിശ്ചിതകാലത്തേക്കാണ് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 2016 ജൂലൈ 15ന് പ്രഖ്യാപിച്ച കര്‍ഫ്യു ആഗസ്റ്റ് 31നാണ് പിന്‍വലിച്ചത്.
53 ദിവസമായിരുന്നു അന്ന് കശ്മീര്‍ താഴ് വരയിലെ 10 ജില്ലകള്‍ കര്‍ഫ്യൂവില്‍ കുരുങ്ങിയത്. ശനിയാഴ്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ത്രാല്‍ മേഖലയില്‍ തിരച്ചിലിന് എത്തിയ സുരക്ഷ സേനയാണ് സബ്‌സര്‍ ഉള്‍പ്പെടെ രണ്ട് ഹിസ്ബുള്‍ തീവ്രവാദികളെ വധിച്ചത്.
സബ്‌സറിന്റെ വധത്തെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ താഴ് വരയിലെ ഇന്റര്‍നെറ്റ് ബന്ധവും സര്‍ക്കാര്‍ വിച്ഛേദിച്ചിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരെ സുരക്ഷ സേനയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന നടപടിയില്‍ പ്രതിഷേധിച്ച് ഹുറിയത്ത് കശ്മീരില്‍ രണ്ട് ദിവസത്തെ ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ