വണ്‍മാന്‍ ഷോയും രണ്ടാള്‍ പടയും അവസാനിപ്പിക്കാതെ ബിജെപിക്ക് രക്ഷയില്ല; വിമര്‍ശനവുമായി ശത്രുഖ്‌നന്‍ സിന്‍ഹ

യുവാക്കളിലും, കര്‍ഷകരിലും, വ്യാപാരികളിലും ഉടലെടുത്തിരിക്കുന്ന അസ്വസ്ഥത ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും
വണ്‍മാന്‍ ഷോയും രണ്ടാള്‍ പടയും അവസാനിപ്പിക്കാതെ ബിജെപിക്ക് രക്ഷയില്ല; വിമര്‍ശനവുമായി ശത്രുഖ്‌നന്‍ സിന്‍ഹ

പാട്‌ന: വണ്‍ മാന്‍ ഷോയും, രണ്ടാള്‍ പടയും എന്ന രീതിയില്‍ നിന്നും ബിജെപി പുറത്തുവന്നാല്‍ മാത്രമെ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഭരണം നടക്കാന്‍ കഴിയുകയുള്ളെന്ന് ശത്രുഖ്‌നന്‍ സിന്‍ഹ. യുവാക്കളും, വ്യാപാരികളും, കര്‍ഷകരും ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളില്‍ അസംതൃപ്തരാണെന്ന് ശത്രുഖ്‌നന്‍ സിന്‍ഹ പറയുന്നു. 

യുവാക്കളിലും, കര്‍ഷകരിലും, വ്യാപാരികളിലും ഉടലെടുത്തിരിക്കുന്ന അസ്വസ്ഥത ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് തന്റെ വിലയിരുത്തല്‍. ചുവരുകളില്‍ നിറയുന്ന അഭിപ്രായങ്ങള്‍ നമ്മള്‍ കാണാതെ പോവരുതെന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ സിന്‍ഹ പറയുന്നു. 

ബിജെപിയെ വിമര്‍ശിക്കുമ്പോഴും, ബിജെപിയില്‍ നിന്നും വിട്ടുപോകുമെന്നുള്ള അഭ്യൂഹങ്ങള്‍ സിന്‍ഹ തള്ളുന്നു. ബിജെപിയില്‍ നിന്നും വിട്ടുപോകാന്‍ താന്‍ ബിജെപിയില്‍ ചേര്‍ന്നിട്ടില്ലല്ലോ എന്നായിരുന്നു സിന്‍ഹയുടെ മറുപടി.

ബിജെപിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ എന്നിവരെ നിശബ്ദരാക്കി നിര്‍ത്തുന്ന പാര്‍ട്ടി നടപടിയേയും ശത്രുഖ്‌നന്‍ സിന്‍ഹ വിമര്‍ശിക്കുന്നു. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കള്‍ കൂടിയായ അദ്വാനിയേയും, ജോഷിയേയുമെല്ലാം പാര്‍ട്ടിയുടെ മാര്‍ഗ്ദര്‍ശക് മണ്ഡലില്‍ ഉള്‍പ്പെടുത്തിയതിലൂടെ അവരുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു എന്ന നിലയിലേക്ക് വരുത്തുകയാണ് പാര്‍ട്ടി ചെയ്യുന്നതെന്നും ശത്രുഖ്‌നന്‍ സിന്‍ഹ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com