ന്യൂഡല്‍ഹി: ഗുരുഗ്രാം റയന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യൂമ്ന്‍ ഠാക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ ലോക്കല്‍ പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സിബിഐ. കുട്ടി കൊല്ലപ്പെട്ട ദിവസം വൈകീട്ട് തന്നെ സ്‌കൂള്‍ ബസ് ജീവനക്കാരന്‍ അശോക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് തീര്‍പ്പാക്കിയതായി ലോക്കല്‍ പൊലീസ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ദുരുഹതകള്‍ ബാക്കിയാക്കിയ കേസിന്റെ അന്വേഷണം പിന്നിട് ഏറ്റെടുത്ത സിബിഐ രണ്ടുമാസത്തിനകം കേസ് തെളിയിച്ചതോടെയാണ് ലോക്കല്‍ പൊലീസ് പ്രതിക്കൂട്ടിലായത്. അശോക് കുമാറിന്റെ മേല്‍ കൊലപാതകം കുറ്റം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് സിബിഐ കണ്ടെത്തി. തെളിവുകളുടെയും പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കുറ്റസമ്മത മൊഴിയുടെയും അടിസ്ഥാനത്തിലാണ് സിബിഐയുടെ വെളിപ്പെടുത്തല്‍.
കൊലയ്ക്ക് ഉപയോഗിച്ച കത്തി അശോക് കുമാറിന്റെ തലയില്‍വെച്ച് കെട്ടുന്ന നിലപാടാണ് ലോക്കല്‍ പൊലീസ് സ്വീകരിച്ചത്. ഇതിന്് കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന പ്രാദേശിക സമ്മര്‍ദം ഒരു കാരണമായതായി സിബിഐ വ്യക്തമാക്കുന്നു. കുട്ടി കൊല്ലപ്പെട്ട വാഷ്‌റൂമിലെ സിസിടിവി ദ്യശ്യങ്ങള്‍ ഉള്‍പ്പെടെയുളള സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അശോക് കുമാറിനെ പ്രതിയാക്കിയത്. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ മൊഴിയും കണ്ടെടുത്ത കത്തിയും ഇതു വിദ്യാര്‍ത്ഥിയുടെ കൈവശമുണ്ടായിരുന്നെന്ന അധ്യാപകരുടെ മൊഴിയുമാണ് കേസ് തെളിയിക്കാന്‍ സിബിഐക്ക് പിന്‍ബലമായത്. അതിനാല്‍ പുറത്ത് നിന്ന് കത്തി കൊണ്ടുവന്ന് അശോക് കുമാര്‍ കുട്ടിയെ കൊലപ്പെടുത്തി എന്ന പൊലീസിന്റെ നിഗമനങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് സിബിഐ വ്യക്തമാക്കുന്നു.
വിദ്യാര്‍ത്ഥികളും അധ്യാപകരും അടക്കം 125 പേരെയാണ് സിബിഐ ചോദ്യം ചെയ്്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയിലേക്ക് അന്വേഷണം നീണ്ടത്. തുടര്‍ന്ന് അച്ഛന്റെ മുന്നില്‍ വിദ്യാര്‍ത്ഥി സിബിഐയോട് കുറ്റസമ്മതം നടത്തുകയായിരുന്നു. കത്തി വാങ്ങിയ കടയില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പരീക്ഷ മാറ്റിവെയ്ക്കുന്നതിനും, അധ്യാപക രക്ഷകര്‍തൃയോഗം നീട്ടിവെയ്ക്കുന്നതിനുമാണ് ഏഴു വയസുകാരന്‍ പ്രദ്യൂമ്ന്‍ ഠാക്കൂറിനെ കൊലപ്പെടുത്തിയത് എന്ന് പ്ല്‌സവണ്‍ വിദ്യാര്‍ത്ഥിയുടെ കുറ്റസമ്മതമൊഴിയില്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ