ന്യൂഡല്‍ഹി: ഡെങ്കിപ്പനി ബാധിച്ച് മരിച്ച ഏഴു വയസുകാരിയെ ചികിത്സിച്ചതിന് ഗുഡ്ഗാവിലെ ഫോര്‍ടിസ് ഹോസ്പിറ്റല്‍ ബില്ലിട്ടത് 16 ലക്ഷം. പണം മുഴുവന്‍ കെട്ടിയതിന് ശേഷം മാത്രമേ കുട്ടിയുടെ മൃതശരീരം വിട്ടു തരികയൊള്ളൂവെന്ന് ആശുപത്രി അധികൃതര്‍ നിലപാടെടുത്തെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.
കുട്ടിയെ ചികിത്സിച്ചപ്പോള്‍ ഉപയോഗിച്ച 2,700 ഗ്ലൗസുകള്‍ വരെ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 ദിവസത്തെ ചികിത്സയ്ക്കാണ് ഇത്രയും ഭീമമായ ബില്ലിട്ടത്. കഴുത്തുമുറിക്കുന്ന ബില്‍ വാര്‍ത്തയായതോടെ സംഭവത്തില്‍ അവശ്യ നടപടിയെടുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ട്വിറ്ററിലൂടെ വ്യക്തമാക്കി.
കടുത്ത ഡെങ്കിപ്പനി ബാധിച്ച് ഓഗസ്റ്റ് 31 നാണ് ഏഴ് വയസുകാരിയായ ആധ്യയെ ഫോര്‍ടിസില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ കുട്ടിയെ രക്ഷിക്കാനായില്ല. സെപ്റ്റംബര്‍ 14 ന് ആധ്യ ലോകത്തോട് വിട പറഞ്ഞു. എന്നാല്‍ കുട്ടി മരിച്ചതിന് ശേഷം മൂന്ന് ദിവസം കൂടി വെന്റിലേറ്ററില്‍ സൂക്ഷിച്ചെന്നാണ് മാതാപിതാക്കള്‍ പറഞ്ഞു.
കുടുംബസൂഹൃത്ത് ട്വിറ്ററില്‍ ഇതിനെക്കുറിച്ച് പോസ്റ്റ് ചെയ്തതോടെയാണ് ആശുപത്രിയുടെ കൊള്ള പുറത്തായത്. എന്റെ സുഹൃത്തിന്റെ ഏഴ് വയസുള്ള മകളെ ഡെങ്കിപ്പനി ബാധിച്ച് ഫോര്‍ടിസ് ആശുപത്രിയില്‍ 15 ദിവസം ചികിത്സിച്ചു. 2700 ഗ്ലൗസുകളുടെ വില ഉള്‍പ്പടെ 16 ലക്ഷമാണ് ബില്‍ ഇട്ടത്. അവസാനം അവള്‍ മരിച്ചു... ട്വിറ്ററില്‍ പറയുന്നു. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ദയവായി മുഴുവന്‍ വിവരങ്ങളും നല്‍കൂ... അവശ്യമായ നടപടി എടുത്തോളാമെന്ന് നഡ്ഡ ട്വിറ്ററില് കുറിച്ചു.
ആശുപത്രിയുടെ കൊള്ളയെക്കുറിച്ച് അന്വേഷിക്കണമെന്നും ഇത്തരത്തിലുള്ള നടപടികളെ തടയാന്‍ നിയമത്തില്‍ ആവശ്യങ്ങള്‍ മാറ്റങ്ങള്‍ വരുത്തണമെന്നും ആദ്യയുടെ അച്ഛന്‍ ജയന്ത് സിംഗ് ന്യൂസ് ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. എന്നാല്‍ കുട്ടിയെ ഏറ്റവും മോശം അവസ്ഥയിലാണ് കൊണ്ടുവന്നതെന്നും അതിനാല്‍ ഏറ്റവും മികച്ച ചികിത്സയാണ് ലഭ്യമാക്കിയതെന്നാണ് ആശുപത്രിയുടെ വാദം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ