1500 യാത്രക്കാരുമായി മഹാരാഷ്ട്രയിലേക്ക് പോയ ട്രെയിന്‍ വഴിതെറ്റി; എത്തിയത് മധ്യപ്രദേശില്‍

ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന കിസാന്‍ യാത്രയില്‍ പങ്കെടുത്തു മടങ്ങിയ രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും കര്‍ഷകരാണ് ട്രെയിനിലുള്ളത്. 
1500 യാത്രക്കാരുമായി മഹാരാഷ്ട്രയിലേക്ക് പോയ ട്രെയിന്‍ വഴിതെറ്റി; എത്തിയത് മധ്യപ്രദേശില്‍

മുംബൈ: ഡല്‍ഹിയില്‍ നിന്നും 1500 യാത്രക്കാരുമായി മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ട്രെയിന്‍ വഴി തെറ്റി എത്തിയത് മധ്യപ്രദേശില്‍. വഴിതെറ്റിയതുമൂലം യാത്രക്കാര്‍ക്ക് 160 കിലോമീറ്ററാണ് തെറ്റിയ വഴിയിലൂടെ സഞ്ചരിക്കേണ്ടി വന്നത്. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന കിസാന്‍ യാത്രയില്‍ പങ്കെടുത്തു മടങ്ങിയ രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും കര്‍ഷകരാണ് ട്രെയിനിലുള്ളത്. 

റെയില്‍വേയുടെ അനാസ്ഥ മൂലം 200 സ്ത്രീകളടക്കമുള്ള 1494 യാത്രക്കാരാണ് കഷ്ടപ്പെടുന്നത്. ഇന്ന് വൈകിട്ട് കോല്‍ഹാപ്പുരില്‍ എത്തേണ്ടിയിരുന്ന ട്രെയിന്‍ മണിക്കൂറുകള്‍ വൈകി ഇനി വ്യാഴാഴ്ച രാവിലെ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തൂ എന്നാണ് വിവരം.

ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് ട്രെയിന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ ആറുമണിക്ക് യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്‌റ്റേഷനിലെത്തിയിരുന്നു. വഴി തെറ്റിയത് അറിഞ്ഞയുടന്‍ ട്രെയിന്‍ അവിടെ നിര്‍ത്തിയിട്ടു. 

ആഗ്ര കഴിഞ്ഞ് രാജസ്ഥാനിലെ കോട്ടയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ മധുര സ്‌റ്റേഷനില്‍ നിന്നും തെറ്റായ സിഗ്‌നല്‍ ലഭിച്ചതോടെയാണ് ട്രെയിന്‍ വഴി തെറ്റിയെന്ന് ലോക്കോ പൈലറ്റ് യാത്രക്കാരോട് പറഞ്ഞു. 39 ലക്ഷം രൂപ കൊടുത്താണ് കര്‍ഷക സംഘടന ട്രെയിന്‍ ബുക്കു ചെയ്തത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com