യോഗി  ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗം: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

കോടതി നിരീക്ഷണങ്ങള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തെറ്റിദ്ധരിപ്പിക്കും വിധം റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു
യോഗി  ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗം: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിയായ 2008ലെ ഖൊരക്പൂര്‍ വിദ്വേഷ പ്രസംഗത്തിലെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. അലബഹാദ് ഹൈക്കോടതിയാണ് മാധ്യമങ്ങളെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കിയത്. കോടതി വാര്‍ത്തകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നത് സംസ്ഥാനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മാധ്യമങ്ങളെ വിലക്കിയിരിക്കുന്നത്. 

അലഹബാദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നവംബര്‍ ഏഴിനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ അവാസന വിധിവരും വരെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ലാ എന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. 

കോടതി നിരീക്ഷണങ്ങള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തെറ്റിദ്ധരിപ്പിക്കും വിധം റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. 

അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഹാജരാക്കിയ മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ടതോടെ മാധ്യമങ്ങളെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കാന്‍ കോടതി നിര്‍ബന്ധിതമാവുകയായിരുന്നുവെന്ന് ഉത്തരവില്‍ പറയുന്നു. 

കേസില്‍ പ്രതിയായ യോഗി ആദിത്യനാഥിനെ ശിക്ഷിക്കാന്‍ മെയ് മാസത്തില്‍ യു.പി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. 
നിയമസഭാ സാമാജികരെ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനാല്‍ അദ്ദേഹത്തിന് നിയമ പരിരക്ഷ ലഭിക്കും. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലെ വാദം കേള്‍ക്കല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നാണ് കോടതി മാധ്യമങ്ങളെ വിലക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com