ന്യൂഡല്‍ഹി: 2003-07 കാലത്ത് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ നൂറിലധികം ചാര്‍ട്ടേഡ് വിമാനയാത്രകള്‍ക്ക് ആരാണ് പണം നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്. വിമാന യാത്രകള്‍ക്ക് 16.56 കോടിയോളം രൂപ ചിലവായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു.
രാജ്യം അറിയാന്‍ ആഗ്രഹിക്കുന്നു, ഞങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു, മോദിയുടെ ചാര്‍ട്ടേഡ് വിമാന യാത്രകള്‍ക്ക് പണം മുടക്കിയതാര്? 2007 ല്‍ വിവരാവകാശനിയമ പ്രകാരം നല്‍കിയ ചോദ്യത്തിന് നാളിതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല,അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ മറ്റ് തെളിവുകളൊന്നും ഇല്ലാത്തതിനാലാണ് പുതിയ ആരോപണങ്ങളുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ മോദിയുടെ വിമാനയാത്രകള്‍ക്ക് പണം മുടക്കയിതാരെന്ന് വെളിപ്പെടുത്താന്‍ അവര്‍ തയ്യാറാവുന്നുമില്ല.
2007 ജൂലായ് ഒന്നിന് ചില വ്യവസായ പ്രമുഖര്‍ക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലേക്കും 2007 ജൂണ്‍ 16 ന് ദക്ഷിണ കൊറിയയിലേക്കും ഏപ്രിലില്‍ ജപ്പാനിലേക്കും 2006 നവംബറില്‍ ചൈനയിലേക്കും മോദി യാത്ര നടത്തിയിരുന്നുവെന്നും വിവരാവകാശ രേഖകളെ അടിസ്ഥാനമാക്കി സിങ്‌വി പറഞ്ഞു.
വിമാനടിക്കറ്റ് വാങ്ങിക്കാന്‍ റോബര്‍ട്ട് വദ്ര ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയുടെ സഹായം തേടിയെന്ന ആരോപണത്തെ സിങ്‌വി പ്രതിരോധിച്ചത് വ്യോമയാന വകുപ്പുമന്ത്രി അശോക് ഗജപതി രാജുവും സഞ്ജയ് ഭണ്ഡാരിയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം ഉയര്‍ത്തിപ്പിച്ച് ബിജെപി നേതാക്കള്‍ക്കാണ് ഭണ്ഡാരിയുമായ് ബന്ധം എന്ന് പറഞ്ഞായിരുന്നു. സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചിട്ടുള്ള സാഹചര്യത്തില്‍ 2016 ല്‍ ഭണ്ഡാരിയ്ക്ക് എങ്ങനെ വിദേശത്തേക്ക് കടക്കാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ