കൈക്കൂലി വിവാദം പുകയുന്നു; പട്ടിദാര്‍ വിഭാഗം നേതാവ് ബിജെപി വിട്ടു

വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി വിടുകയാണെന്ന് സംസ്ഥാന ബിജെപിയിലെ പ്രമുഖ പട്ടിദാര്‍ നേതാവ് നിഖില്‍ സവാനി
കൈക്കൂലി വിവാദം പുകയുന്നു; പട്ടിദാര്‍ വിഭാഗം നേതാവ് ബിജെപി വിട്ടു

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബിജെപിയില്‍ ചേരുന്നതിന് പട്ടിദാര്‍ വിഭാഗം നേതാവിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തല്‍ പാര്‍ട്ടിക്കു തിരിച്ചടിയാവുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി വിടുകയാണെന്ന് സംസ്ഥാന ബിജെപിയിലെ പ്രമുഖ പട്ടിദാര്‍ നേതാവ് നിഖില്‍ സവാനി പ്രഖ്യാപിച്ചു. 

നരേന്ദ്ര പട്ടേലിന് ഒരുകോടി രൂപ വാഗ്്ദാനം ചെയ്ത വാര്‍ത്ത പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇന്നു തന്നെ പാര്‍ട്ടി വിടുകയാണെന്ന് സവാനി എഎന്‍ഐയോടു പറഞ്ഞു. പണം സ്വീകരിക്കാതിരുന്നതിന് നരേന്ദ്ര പട്ടേലിനെ അഭിനന്ദിക്കുന്നതായും സവാനി പറഞ്ഞു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ബിജെപിയില്‍ ചേരുന്നതിന്  തനിക്ക് ആരും പണം വാഗ്ദാനം ചെയ്തിരുന്നില്ലെന്നും സവാനി പറഞ്ഞു.

ഉത്തര ഗുജറാത്തിലെ പട്ടിദാര്‍ അനാമത് ആന്ദോളന്‍ സമിതിയുടെ കണ്‍വീനറായ തന്നെ, മറ്റൊരു നേതാവായ വരുണ്‍ പട്ടേലിലൂടെ ബിജെപിയിലെത്തിക്കാന്‍ അവര്‍ ശ്രമിച്ചതായാണ് നരേന്ദ്ര പട്ടേല്‍വെളിപ്പെടുത്തിയത്. ഇതിനായി ഒരു കോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്തത്. 10 ലക്ഷം രൂപ അഡ്വാന്‍സായി തന്നു. 90 ലക്ഷം രൂപ അടുത്ത ദിവസം നല്‍കാമെന്നാണ് വാഗ്ദാനം. എന്നാല്‍ റിസര്‍വ് ബാങ്കിലുള്ള പണം മുഴുവന്‍ തന്നാലും തന്നെ വിലയ്ക്ക് വാങ്ങാന്‍ സാധിക്കില്ലെന്നായിരുന്നു നരേന്ദ്ര പട്ടേലിന്റെ നാടകീയമായ പ്രഖ്യാപനം.

ബിജെപിയുടേയും, വരുണ്‍ പട്ടേലിന്റേയും യഥാര്‍ഥ മുഖം പുറത്തുകൊണ്ടുവരുന്നതിന് വേണ്ടിയാണ് താന്‍ 10 ലക്ഷം രൂപ സ്വീകരിച്ചതെന്നും നരേന്ദ്ര പട്ടേല്‍ പറയുന്നു. 10 ലക്ഷം രൂപ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ഞായറാഴ്ച രാത്രിയായിരുന്നു നരേന്ദ്ര പട്ടേലിന്റെ വാര്‍ത്താ സമ്മേളനം. 

ഗുജറാത്തില്‍ വിശാല സഖ്യം രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിടവെയാണ് പട്ടിദാര്‍ നേതാക്കളെ വലവീശി പിടിക്കാന്‍ ബിജെപി പണം എറിഞ്ഞതായുള്ള വെളിപ്പെടുത്തല്‍ വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com