"ഇത് മഞ്ഞുമലയുടെ അറ്റം മാത്രം"; മന്ത്രിക്കെതിരായ സെക്‌സ് വീഡിയോയെക്കുറിച്ച് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

ബിജെപി നേതാവിന്റെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന 500 സിഡികള്‍ പിടിച്ചെടുത്തതായി പൊലീസ്
"ഇത് മഞ്ഞുമലയുടെ അറ്റം മാത്രം"; മന്ത്രിക്കെതിരായ സെക്‌സ് വീഡിയോയെക്കുറിച്ച് അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

റായ്പൂര്‍ : ഛത്തീസ് ഗഡ് പൊതുമരാമത്ത് മന്ത്രി രാജേഷ് മുനാട്ടിന്റെ സെക്‌സ് വീഡിയോ വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മ. ഇത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് വിനോദ് വര്‍മ പറഞ്ഞു. അതേസമയം വിനോദ് വര്‍മയുടെ പക്കല്‍ നിന്നും ബിജെപി നേതാവിന്റെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന 500 സിഡികള്‍ പിടിച്ചെടുത്തതായാണ് പൊലീസ് ആരോപിക്കുന്നത്.

സെക്‌സ് സിഡിയുണ്ടെന്ന് ബ്ലാക്ക്‌മെയില്‍ ചെയ്ത് മന്ത്രിയുടെ പക്കല്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചു എന്നാരോപിച്ച് വിനോദ് വര്‍മയെ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 ഓടെ ഗാസിയാബാദിലെ വീട് വളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സമയം വീട്ടില്‍ നിന്നും ബിജെപി നേതാവിന്റെ 500 അശ്ലീല സിഡിയും, സിഡി റൈറ്റര്‍ അടക്കമുള്ള അനുബന്ധ ഉപകരണങ്ങളും ലഭിച്ചതായും പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ബാഗലിനെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇരുവരും ചേര്‍ന്ന് മന്ത്രിക്കെതിരെ ഗൂഢാലോചന നടത്തി അശ്ലീല വീഡിയോ വ്യാജമായി ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചു എന്നാണ് മന്ത്രിയും ബിജെപി നേതാക്കളും പരാതി നല്‍കിയത്. 

ഐടി ആക്ട് അടക്കമുള്ള നിരവധി വകുപ്പുകള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. വ്യാജ സെക്‌സ് സിഡി ആരോപണം ഉന്നയിച്ച്, വിനോദ് വര്‍മയും, ഭൂപേഷ് ബാഗലും തന്നെ താറടിക്കാന്‍ ശ്രമിക്കുകയാണെന്ന് കാട്ടി മന്ത്രി രാജേഷ് മുനാട്ട് റായ്പൂരിലെ സിവില്‍ലൈന്‍ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.ആരോപണം സംബന്ധിച്ച് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും മന്ത്രി രാജേഷ് മുനാട്ട് പറഞ്ഞു. 

സംഭവം വിവാദമായതിന് പിന്നാലെ ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രി രമണ്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് വിഷയം സിബിഐയുടെ അന്വേഷണത്തിന് വിടാന്‍ തീരുമാനിച്ചതെന്ന് റവന്യൂമന്ത്രി പ്രേം പ്രകാശ് പാണ്ഡെ അറിയിച്ചു. 

അതേസമയം തന്റെ വീട്ടില്‍ നിന്നും 500 അശ്ലീല സിഡി പിടിച്ചെടുത്തെന്ന പൊലീസിന്റെ വാദം വിനോദ് വര്‍മ നിഷേധിച്ചു. ഒക്ടോബര്‍ 24 നാണ് ഒരാള്‍ തനിക്ക്, മന്ത്രിയുടെ ഒന്നര മിനുട്ട് ദൈര്‍ഘ്യമുള്ള ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍െ്രെഡവ് നല്‍കുന്നത്. താന്‍ അത് ലാപ്‌ടോപ്പിലേക്ക് പകര്‍ത്തി. എന്നാല്‍ പൊലീസ് ഇപ്പോള്‍ സെക്‌സ് സിഡി കൈവശമുണ്ടെന്ന് ആരോപിച്ച് കേസെടുത്ത് അറസ്റ്റുചെയ്തിരിക്കുകയാണ്. തനിക്കെതിരെ തെറ്റായ കേസെടുത്ത്, കേസ് വഴിതിരിച്ചുവിടാനുള്ള ശ്രമമാണെന്നും വിനോദ് വര്‍മ ആരോപിച്ചു. 

എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ അംഗമായ വിനോദ് വര്‍മ, ഛത്തീസ്ഗഡ് ബി.ജെ.പി സര്‍ക്കാറിന്റെ മാധ്യമ പ്രവര്‍ത്തര്‍ക്ക് നേരെയുള്ള അക്രമസംഭവങ്ങളുടെ തെളിവുകള്‍ ശേഖരിച്ചു വരികയായിരുന്നു. അമര്‍ ഉജ്വലയുടെ മുന്‍ ഡിജിറ്റല്‍ എഡിറ്ററായ വിനോദവര്‍മ നിലവില്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com