ഹണിപ്രീത് നേപ്പാളിലേക്കു 'മുങ്ങി'; ലുക്ക് ഔട്ട് നോട്ടിസുമായി പൊലീസ് പിന്നാലെ

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗധാ നേതാവ് ഗുര്‍മീത് റാം റഹീമിന്റെ 'ദത്തുപുത്തി' ഹണീപ്രീത് ഇന്‍സാന്‍ നേപ്പാളിലേക്കു കടന്നതായി സൂചന
ഹണിപ്രീത് നേപ്പാളിലേക്കു 'മുങ്ങി'; ലുക്ക് ഔട്ട് നോട്ടിസുമായി പൊലീസ് പിന്നാലെ

ചണ്ഡിഗഢ്: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ദേരാ സച്ചാ സൗധാ നേതാവ് ഗുര്‍മീത് റാം റഹീമിന്റെ 'ദത്തുപുത്തി' ഹണീപ്രീത് ഇന്‍സാന്‍ നേപ്പാളിലേക്കു കടന്നതായി സൂചന. പൊലീസിനെ വെട്ടിച്ച് ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഹണീപ്രീത് ഗൂഢാലോചന നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഹണീപ്രീതിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് ഹരിയാന പൊലീസ്.

ഹണിപ്രീതിനെ കണ്ടെത്താനായിട്ടില്ലെന്നും അവര്‍ നേപ്പാളിലേക്കു കടന്നതായി സംശയിക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഹണിപ്രീതിനെ രക്ഷിക്കാന്‍ പൊലീസ് തലത്തില്‍ നീക്കം നടന്നതായും സംശയിക്കപ്പെടുന്നുണ്ട്. പൊലീസിലെ തന്നെ ചിലരുടെ സഹായത്തോടെ ഗുര്‍മീതിനെ രക്ഷിക്കാനായിരുന്നു ഹണിപ്രീതിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുര്‍മീത് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ ഗുര്‍മീതിനെ സിബിഐ കോടതിയില്‍ നിന്നും തട്ടിക്കൊണ്ടുപോയി രക്ഷപെടുത്താന്‍ ശ്രമം നടന്നിരുന്നതായി ഹരിയാന ഐജി കെ.കെ.റാവുവാണ് വെളിപ്പെടുത്തിയത്. ഗുര്‍മീതിനെ തട്ടികൊണ്ടുപോകാനുള്ള അനുയായികളുടെ നീക്കം പൊളിച്ചാണ് ഇയാളെ ജയിലില്‍ എത്തിച്ചതെന്നും ഹരിയാന ഐജി പറയുന്നു. 

ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരില്‍ ഹരിയാന പൊലീസിലെ ഉദ്യോഗസ്ഥരുമുണ്ട്. ഗുര്‍മീതിനെ വര്‍ഷങ്ങളായി സുരക്ഷ ഒരുക്കുന്നവരാണ് ഇവര്‍. ഇതില്‍ അഞ്ചു പൊലീസുകാരെ കഴിഞ്ഞ ദിവസം ജോലിയില്‍ നിന്നും പുറത്താക്കിയതായി ഐജി വ്യക്തമാക്കി. 

സിബിഐ കോടതിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്റെ വസ്ത്രങ്ങള്‍ വെച്ചിട്ടുള്ള ചുവപ്പ് ബാഗ് വേണമെന്ന് ഗുര്‍മീത് ആവശ്യപ്പെട്ടു. തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു, കലാപം ആരംഭിക്കു എന്ന് അനുയായികള്‍ക്കുള്ള രഹസ്യ കോഡ് ആയിരുന്നു ഇതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 

ഗുര്‍മീതിന്റെ കാറില്‍ നിന്നും ചുവപ്പ് ബാഗ് പുറത്തെടുത്ത ഉടനെ ഷെല്ലുകള്‍ പൊട്ടുന്ന ശബ്ദം കേട്ടു. ഇതോടെ രക്ഷപെടാനുള്ള ശ്രമമാണെന്ന് വ്യക്തമായി. ഗുര്‍മീതിനെ പൊലീസ് വാഹനത്തിലേക്ക് കയറ്റാന്‍ കൊണ്ടുവന്നപ്പോള്‍ ഗുര്‍മീതിന്റെ അനുയായികള്‍ വാഹനം വളഞ്ഞു. വാഹനം വളഞ്ഞവരില്‍ പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിരുന്നു എന്ന് ഐജി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com