തുടക്കം മുതലേ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാപക പരാതികളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്ന ചാനലാണ് അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി. ഗുഡ്ഗാവില്‍ കൊല്ലപ്പെട്ട ഏഴുവയസ്സുകാരന്റെ പിതാവിനോട് ചാനല്‍ പ്രവര്‍ത്തകര്‍ മര്യാതയില്ലാതെ പെരുമാറിയതിന് പിന്നാലെ ചാനലിനെതിരെ വീണ്ടും ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.
തിങ്കളാഴ്ച ലൈവ് ഇന്റര്‍വ്യു നടത്താനെത്തിയ റിപബ്ലിക് ചാനലിലെ മാധ്യമ പ്രവര്‍ത്തകയാണ് മരണപ്പെട്ട കുട്ടിയുടെ വീട്ടില്‍ അപമര്യാതയായി പെരുമാറിയത്. കുട്ടിയുടെ പിതാവ് ടൈംസ് നൗവിനും റിപബ്ലിക് ടിവിയ്ക്കും ലൈവ് ഇന്റര്‍വ്യു നല്‍കാമെന്ന് സമ്മതിച്ചിരുന്നു. ആദ്യം സമയം അനുവദിച്ചിരുന്നത് ടൈംസ് നൗ ചാനലിനായിരുന്നു. അതേസമയം തന്നെ റിപബ്ലിക് ടിവി പ്രവര്‍ത്തകരും എത്തി. ടൈംസ് നൗവിന് മുന്നേ റിപബ്ലിക് ടിവിയ്ക്ക് അഭിമുഖം തരണം എന്നതായിരുന്നു ചാനല്‍ പ്രവര്‍ത്തകരുടെ ആവശ്യം.എന്നാല്‍ അത് നിരാകരിച്ച കുട്ടിയുടെ പിതാവ് ടൈംസ് നൗവിനോട് സംസാരിച്ചു തുടങ്ങി.
ഇതില്‍ പ്രകോപിതയായ ചാനല്‍ പ്രവര്‍ത്തക കുട്ടിയുടെ പിതാവിന്റെ ഷര്‍ട്ടില്‍ നിന്നും ടൈംസ് നൗവിന്റെ ലേപ്പല്‍ ഊരി മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. ടൈംസ് നൗ പ്രവര്‍ത്തകര്‍ ഇത് തടഞ്ഞു. ഈ സംഭവങ്ങളെല്ലാം ടൈംസ് നൗ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു.നിസ്സഹായനായി ഇരിക്കുന്ന കുട്ടിയുടെ പിതാവിനേയും വീഡിയോയില്‍ കാണാം. ടൈംസ് നൗ ജീവനക്കാരിയും റിപബ്ലിക് ടിവി ജീവനക്കാരിയും തമ്മില്‍ പിടിവലി നടക്കുന്നതും വീഡിയോയിലുണ്ട്.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപക വിമര്‍ശനങ്ങളാണ് അര്‍ണാബ് ഗോസ്വാമിയുടെ ചാനലിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. ഇതാണോ നിങ്ങള്‍ പുലര്‍ത്തുന്ന മാധ്യമ ധാര്‍മികത എന്നും സ്വന്തം മകന്‍ കൊലചെയ്യപ്പെട്ട വിഷമത്തിലിരിക്കുന്ന ഒരു വ്യക്തിയോട് ഇങ്ങനെയാണോ പെരുമാറേണ്ടത് എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
ഇത്തരം ബുദ്ധിശൂന്യമായ പ്രവര്‍ത്തനങ്ങലില്‍ നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. അടുത്ത പ്രസംഗത്തിന് വരുന്നതിന് മുമ്പ് നിങ്ങള്‍ ഈ വീഡിയോ കാണണം,നിങ്ങളുടെ സ്റ്റാഫ് മകന്‍ നഷ്ടപ്പെട്ട ഒരു അച്ഛനോട് പെരുമാറുന്നത് എന്താണ് എന്ന് കാണണം, തെഹ്‌സീന്‍ പൂനംവാല എന്ന വ്യക്തി ട്വിറ്ററിലൂടെ പറയുന്നു.
വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള ഓട്ടത്തില്‍ മാധ്യമങ്ങള്‍ മനുഷ്യരുടെ അവസ്ഥയെ മനസ്സിലാക്കുന്നില്ല എന്നും പ്രത്യേകിച്ച് അര്‍ണാബിന്റെ റിപബ്ലികിന് അത് തീരെയില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു. അര്‍ണാബിന്റെ ചാനല്‍ പിഴവുകളുടെ റിപബ്ലിക്കാണ് എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ