മാവോയിസ്റ്റ് മേഖലയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടാല്‍ കൊലപ്പെടുത്തണം; കമാന്‍ഡിങ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്‌

മാവോയിസ്റ്റ് സാന്നിധ്യ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വധിക്കാന്‍ കമാന്‍ഡിങ് ഓഫീസര്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്ന ഓഡിയോ
മാവോയിസ്റ്റ് മേഖലയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടാല്‍ കൊലപ്പെടുത്തണം; കമാന്‍ഡിങ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്‌

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് സാന്നിധ്യ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ വധിക്കാന്‍ കമാന്‍ഡിങ് ഓഫീസര്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്ന ഓഡിയോ ശബ്ദരേഖ പുറത്ത്. 40 സെക്കന്റുള്ള ഓഡിയോ ബിജാപൂര്‍ പ്രസ് ക്ലബാണ് പുറത്തുവിട്ടിരിക്കുന്നത്. 

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സംഘര്‍ഷ മേഖലയില്‍ സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എത്തിയിരിക്കുന്ന മാധ്യമപ്രവര്‍ത്തകരെ കണ്ടാല്‍ വെടിവെച്ച് കൊലപ്പെടുത്താനാണ് കമാന്‍ഡിങ് ഓഫീസര്‍ നിര്‍ദേശിക്കുന്നത്. ഹിന്ദിയിലാണ് നിര്‍ദേശം നല്‍കുന്നത്. 

ജാഗ്രതയോടെ ഇരിക്കുക. ഏതെങ്കിലും മാധ്യമപ്രവര്‍ത്തകരെ കണ്ണില്‍പ്പെട്ടാല്‍ കൊലപ്പെടുത്തുക എന്നാണ് പുറത്തുവന്നിരിക്കുന്ന ഓഡിയോയില്‍ പറയുന്നത്. സംഭവം വിവാദമായതോടെ പുറത്തുവന്നിരിക്കുന്ന ഓഡിയോ അന്വേഷണ വിധേയമാക്കുമെന്ന് ബസ്താര്‍ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറഞ്ഞു. ഇത്തരമൊരു നിര്‍ദേശം ഒരിക്കലും ഒരു കമാന്‍ഡിങ് ഓഫീസര്‍ക്ക് നല്‍കാനാവില്ല, ഇത് അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും ഡപ്യൂട്ടി ഇന്‍സ്പകടര്‍ ജനറല്‍ പറയുന്നു. 

എന്നാല്‍ പൊലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യം വെച്ചാണ് ഓഡിയോ പുറത്തുവിട്ടിട്ടുള്ളതെന്നാണ് ഛത്തീസ്ഗഡ് ആഭ്യന്തര മന്ത്രിയുടെ നിലപാട്. 

13 വര്‍ഷം മുന്‍പ് സമാനമായ സംഭവം ഉണ്ടായിട്ടുള്ളതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ രാജ്കുമാര്‍ സോനി പറയുന്നു. വനത്തിനുള്ളില്‍ മാവോയിസ്റ്റുകളുടെ അടുത്തേക്ക് പോകുന്ന മാധ്യമപ്രവര്‍ത്തകരെ വധിക്കാനായിരുന്നു അന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കി നിര്‍ദേശം. സോനിയും അന്ന് മാവോയിസ്റ്റുമായി കൂടിക്കാഴ്ച നടത്താന്‍ പോയ മാധ്യമ സംഘത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ശബ്ദശകലത്തിന്റെ ആധികാരികത പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു. 

2010ന് ശേഷം രാജ്യത്ത് നാല് മാധ്യമപ്രവര്‍ത്തകര്‍ ഛത്തീസ്ഗഡില്‍ കൊല്ലപ്പെട്ടതായി ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കമ്മിറ്റി വെളിപ്പെടുത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com