പ്രണയിക്കുന്നവരുടെ ലൈംഗികബന്ധം പീഡനമല്ല: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ബോംബെ ഹൈക്കോടതി

കുറ്റാരോപിതന് ഏഴുവര്‍ഷം തടവും 10,000 രൂപ ശിക്ഷയും വിധിച്ച വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി
പ്രണയിക്കുന്നവരുടെ ലൈംഗികബന്ധം പീഡനമല്ല: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ബോംബെ ഹൈക്കോടതി

പനാജി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രണയകാലഘട്ടത്തില്‍ നടന്ന ലൈംഗികബന്ധത്തെ പീഡനമായി കാണാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന് ആരോപിച്ച് ഗോവയിലെ കാസിനോ ജീവനക്കാരിയായ യുവതി സഹപ്രവര്‍ത്തകനായ യോഗേഷ് പലേക്കറിനെതിരെ നല്‍കിയ കേസിലാണ് വിധി. 

കുറ്റാരോപിതന് ഏഴുവര്‍ഷം തടവും 10,000 രൂപ ശിക്ഷയും വിധിച്ച വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതിയുടെ വിധിക്കെതിരെ യോഗേഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കാസിനോയിലെ പാചകത്തൊഴിലാളിയായിരുന്നു യോഗേഷും യുവതിയും 2013ലാണ് പരിചയപ്പെടുന്നത്.

വീട്ടുകാരെ പരിചയപ്പെടുത്താനെന്നു പറഞ്ഞ് യോഗേഷ് അയാളുടെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍, വീട്ടിലെത്തിയപ്പോള്‍ അവിടെ യോഗേഷല്ലാതെ മറ്റാരുമില്ലായിരുന്നു എന്നും തുടര്‍ന്ന് ഇരുവരും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പിന്നീട്, ഒരു 'താഴ്ന്ന ജാതിക്കാരിയെ' വിവാഹം ചെയ്യാന്‍ താല്‍പര്യമില്ലെന്നുകാട്ടി യോഗേഷ് വിവാഹത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.

തുടര്‍ന്നാണ് യുവതി യോഗേഷിനെതിരെ പരാതി നല്‍കിയത്. വിവാഹം കഴിക്കാമെന്ന് യോഗേഷ് ഉറപ്പുനല്‍കിയിരുന്നതായും അതിനാലാണ് ലൈംഗികബന്ധത്തിന് താന്‍ തയ്യാറായെതെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞിരുന്നത്. യോഗേഷിനെ യുവതി സാമ്പത്തികമായി സഹായിച്ചിരുന്നതായും വിചാരണാവേളയില്‍ കണ്ടെത്തിയിരുന്നു. 

ഈ കേസ് പരിശോധിച്ച് ബലാല്‍സംഗക്കുറ്റത്തിന് ഒരു വിചാരണാ കോടതി വിധിച്ച 10,000 രൂപ പിഴയും 7 വര്‍ഷത്തെ തടവും റദ്ദ് ചെയ്താണ് ഹൈക്കോടതിയുടെ വിധി. യുവതിക്ക് യോഗേഷിനോടുണ്ടായിരുന്ന പ്രണയം ചൂണ്ടിക്കാട്ടി, 'വിവാഹവാഗ്ദാനത്തിന്റെ പേരില്‍ മാത്രമാണ് ലൈംഗികബന്ധത്തിന് സമ്മതിച്ചതെന്ന് പറയാനാകില്ലെ'ന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com