കൊല്‍ക്കത്ത: മരിച്ചുപൊയ അമ്മയുടെ മൃതദേഹം മകന്‍ റഫ്രിജറേറ്ററില്‍ മൂന്നു വര്‍ഷത്തോളം സൂക്ഷിച്ചത് പെന്‍ഷന്‍ കാശ് തുടര്‍ന്നും ലഭിക്കാനാണെന്ന് റിപ്പോര്‍ട്ട്. സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് മകനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെയാണ് മൃതദേഹം സൂക്ഷിച്ചത് എന്തിനാണെന്ന് വ്യക്തമായത്.
80 കാരിയായ ബീന മസൂംദര്‍ 2015 ഏപ്രില്‍ ഏഴിനാണ് മരിച്ചത്. ബെഹ്‌ലയിലെ ജെയിംസ് ലോങ് സരണിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. എഫ്‌സിഐ ഓഫീസറായിരുന്ന വിരമിച്ച ബീനക്ക് 50,000 രൂപ പ്രതിമാസ പെന്‍ഷനായി ലഭിച്ചിരുന്നു. മരിച്ച ശേഷവും പെന്‍ഷന്‍ തുടര്‍ന്ന് കിട്ടുന്നതിനാണ് മകന്‍ അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ സൂക്ഷിച്ചത്. അമ്മയുടെ വിരലടയാളം ഉപയോഗിച്ചാണ് മരണശേഷവും ഇയാള്‍ പെന്‍ഷന്‍ തുക കൈപ്പറ്റിയിരുന്നത്.
ഇയാളുടെ അമ്മ ബിന 2015 ഏപ്രില്‍ ഏഴിനാണ് സ്വകാര്യ നേഴ്‌സിംഗ് ഹോമില്‍ വെച്ച് മരിക്കുന്നത്. എന്നാല്‍ അമ്മയുടെ ശരീരം ദഹിപ്പിക്കാതെ മമ്മിയെപ്പോലെയാക്കി സൂക്ഷിക്കുകയായിരുന്നു. ഐസ് ക്രീമും ഭക്ഷണ പദാര്‍ത്ഥങ്ങളും സൂക്ഷിക്കാനായി കടകളില്‍ വാങ്ങുന്ന വലിയ റഫ്രിജറേറ്ററില്‍ വീടിനുള്ളിലാക്കിയാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ട് നിലയിലുള്ള വീട്ടില്‍ ഒന്നാമത്തെ നിലയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. മജുംതാറിനെ കൂടാതെ ഇയാളുടെ അച്ഛന്‍ ഗോപാലും വീട്ടില്‍ താമസിച്ചിരുന്നു.
രണ്ട് ഫ്രീസറുകളാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ ഒന്നിലാണ് അമ്മയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. രണ്ട് ഫ്രീസറും ഒന്നാം നിലയിലായിരുന്നു. മജുംദാര്‍ ഒരു ലെതര്‍ പ്രൊഡക്ഷന്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ അഞ്ച് ദിവസത്തിന് മുന്‍പ് ഇയാള്‍ ജോലി ഉപേക്ഷിച്ചു. സംസ്‌കാരിച്ച് സൂക്ഷിക്കുന്നതിനായി അമ്മയുടെ ശരീരത്തിലെ ആന്തരിക അവയവങ്ങളെല്ലാം മജുംദാര്‍ നീക്കം ചെയ്തിരുന്നു. ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള രാസവസ്തുക്കളാണ് സംസ്‌കരിക്കാനായി ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ