കൃഷ്ണമൃഗവേട്ട കേസില്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് ശിക്ഷ 

കൂട്ടുപ്രതികളായ സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം തുടങ്ങിയവരെ കോടതി കുറ്റവിമുക്തരാക്കി
കൃഷ്ണമൃഗവേട്ട കേസില്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് ശിക്ഷ 

ജോധ്പുര്‍ : കൃഷ്ണ മൃഗ വേട്ടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് ശിക്ഷ. 10,000 രൂപ പിഴയും കോടതി വിധിച്ചു. രാജസ്ഥാനിലെ ജോധ്പൂര്‍  വിചാരണ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ സല്‍മാന്‍ കുറ്റക്കാരനാണെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ദേവ്കുമാര്‍ ഖത്രി രാവിലെ വിധി പ്രസ്താവിച്ചിരുന്നു. സല്‍മാനെ ഇന്നു തന്നെ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്നാണ് സൂചന.

അതേസമയം കേസിലെ കൂട്ടുപ്രതികളായ സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം തുടങ്ങിയവരെ കോടതി കുറ്റവിമുക്തരാക്കി. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് ഇവരെ വെറുതെവിടുന്നതെന്ന് കോടതി വ്യക്തമാക്കി.
20 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.  1998 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നു എന്നാണ്  കേസ്. 

സല്‍മാനു പുറമെ സെയ്ഫ് അലിഖാന്‍, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരും കേസില്‍ പ്രതികളായിരുന്നു. ഹംസാത്ത് സാത്ത് ഹൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജസ്ഥാനിലെ ജോധ്പൂരില്‍ എത്തിയപ്പോഴാണ്, 1998 ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ഗോധ ഫാമില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നത്. 

വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിനു റജിസ്റ്റര്‍ ചെയ്ത കേസില്‍ ജോധ്പുര്‍ കോടതിയില്‍ മാര്‍ച്ച് 28നു വാദം പൂര്‍ത്തിയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com