ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി. ബിജെപിക്കാരനായ ദളിത് എംഎല്‍എയാണ് യോഗിക്കെതിരെ മോദിക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ കാണാന്‍ എത്തിയ തന്നെ അദ്ദേഹം അസഭ്യം പറഞ്ഞ് പുറത്താക്കിയെന്നാണ് പരാതി. യുപിയിലെ റോബർട്സ്ഗഞ്ച് മണ്ഡലത്തിലെ എംഎൽഎയായ ഛോട്ടെ ലാല്‍ ഖര്‍വാറാണ് യോഗിക്കെതിരെ പരാതിയുമായി പ്രധാനമന്ത്രിയെ സമീപിച്ചത്.
രാജ്യത്ത് ദളിത് പ്രക്ഷോഭത്തിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ദളിത് എംഎൽഎയുടെ പരാതി. തന്റെ മണ്ഡലത്തിലെ ഭരണ നിർവഹണത്തിൽ കടുത്ത വിവേചനമാണ് നേരിടുന്നത്. തന്റെ പരാതി കേള്‍ക്കാന്‍ പോലും സംസ്ഥാന നേതൃത്വം തയ്യാറാകുന്നില്ലെന്നും ഛോട്ടെ ലാല്‍, പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. പരാതി ലഭിച്ചെന്നും, ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായും ഛോട്ടെ ലാല്‍ ഖര്‍വാർ വ്യക്തമാക്കി.
യോഗി ആദിത്യനാഥ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ, ബിജെപി നേതാവ് സുനില്‍ ബന്‍സാല്‍ എന്നിവരെ കത്തിൽ പേരെടുത്ത് പരാമർശിക്കുന്നു. ദേശീയ പട്ടിക ജാതി-വര്‍ഗ കമ്മീഷനിലും അദ്ദേഹം പരാതി ഉന്നയിച്ചിട്ടുണ്ട്. യോഗി ആദിത്യനാഥ് സർക്കാർ വന്നതോടെ, സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ലെന്നും ഛോട്ടെ ലാൽ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ