ജയ്പൂർ : കൃഷ്ണമൃഗത്തെ വേട്ടയാടി കേസിൽ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സൽമാന്റെ ജാമ്യഹർജിയിൽ വിധി നാളെ പ്രസ്താവിക്കും. ജോധ്പൂർ സെഷൻസ്കോടതിയിൽ സൽമാൻ സമർപ്പിച്ച ഹർജിയിൽ വാദം പൂർത്തിയായി. കേസിൽ വിധി പറയാനായി കോടതി നാളത്തേക്ക് മാറ്റി. ഇതോടെ ഇന്നും സൽമാൻ ജോധ്പൂർ സെൻട്രൽ ജയിലിൽ കഴിയും എന്ന കാര്യം ഉറപ്പായി.
സൽമാനെതിരെ നേരിട്ടുള്ള തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 51 പേജുള്ള ജാമ്യപേക്ഷയാണ് സൽമാന് വേണ്ടി സമർപ്പിച്ചത്. സൽമാനെതിരായവിചാരണ കോടതി വിധിയിൽ നിരവധി പോരായ്മകളുണ്ടെന്ന് താരത്തിന്റെ അഭിഭാഷകൻ ഹാസ്തിമാൽ സാരസ്വത് ചൂണ്ടിക്കാട്ടി. കേസിൽ സൽമാനെതിരെ മൊഴി നൽകിയ ദൃക്സാക്ഷി പൂനംചന്ദ് ബിഷ്ണോയിയുടെ മൊഴിയിൽ സംശയങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംഭവം നടക്കുമ്പോൾ രണ്ട് കിലോമീറ്റർ അകലെയായിരുന്നു പൂനംചന്ദ്. പിന്നെങ്ങനെയാണ് അദ്ദേഹം ജിപ്സിയുടെ ശബ്ദം അദ്ദേഹം കേൾക്കുക.
കൃഷ്ണമൃഗത്തിന്റെ ജഡത്തിന്റെ ഡി.എൻ.എ പരിശോധന ശരിയായി നടത്തിയില്ല. വെടിയേറ്റാണോ കൃഷ്ണമൃഗം ജീവൻ നഷ്ടമായത് തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തതയില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കൃഷ്ണമൃഗ വേട്ടക്കേസില്‍ നടന്‍ സല്‍മാന്‍ ഖാനു വേണ്ടി ഹാജരാകരുതെന്ന് തനിക്കു ഭീഷണിക്കോളുകള്‍ ലഭിച്ചതായി അഭിഭാഷകന്‍ വ്യക്തമാക്കി. സല്‍മാന്റെ ജാമ്യഹര്‍ജിയില്‍ ഹാജരാവരുതെന്ന് എസ്എംഎസ് വഴിയും ഇന്റര്‍നെറ്റ് കോള്‍ വഴിയും ഭീഷണി ലഭിച്ചതായി അഭിഭാഷകന്‍ മഹേഷ് ബോറ അറിയിച്ചു. ജോധ്പുര്‍ കോടതി സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പാണ് അഭിഭാഷകന്റെ വെളിപ്പെടുത്തല്‍.
കൃഷ്ണ മൃഗ വേട്ടക്കേസില്‍ സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് ശിക്ഷയാണ് കഴിഞ്ഞ ദിവസം ജോധ്പൂര്‍ വിചാരണ കോടതി ശിക്ഷ വിധിച്ചത്. 10000 രൂപ പിഴയും ചുമത്തി. 1998 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നു എന്നാണ് കേസ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ