ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ കടന്നുകയറി കസേര എറിഞ്ഞ് പ്രതിഷേധിക്കാൻ കർണാടകയിലെ യുവാക്കളോട് ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ ആഹ്വാനം. ചിത്രദുർഗയിൽ വാർത്താസമ്മേളനത്തിലാണ് ജിഗ്നേഷ് മേവാനി, മോദി വാഗ്ദാനം ചെയ്ത രണ്ട് കോടി പേർക്ക് തൊഴിൽ എന്ന പ്രഖ്യാപനം എന്തായെന്ന് ചോദിച്ച് പ്രശ്നമുണ്ടാക്കാൻ യുവാക്കളോട് ആവശ്യപ്പെട്ടത്.
ബംഗളൂരുവിൽ 15 ന് നടക്കുന്ന പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ കടന്നുചെല്ലണം. കസേരകൾ എടുത്തെറിഞ്ഞ്, യോഗം തടസ്സപ്പെടുത്തണം. എന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വാഗ്ദാനം ചെയ്ത ജോലി എവിടെ എന്ന് ചോദിക്കണം. ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു.
ജിഗ്നേഷ് മേവാനിയുടെ വിവാദ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. ജിഗ്നേഷ് മേവാനിയുടേത് പ്രധാനമന്ത്രിയുടെ റാലി അലങ്കോലമാക്കാനുള്ള ആഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി പൊലീസിൽ പരാതി നൽകി. ബിജെപി ചിത്രദുർഗ ജില്ലാ പ്രസിഡന്റ് കെ എസ് നവീനാണ് പൊലീസിൽ പരാതി നൽകിയത്. രാതി പരിഗണിച്ച് ചിത്രദുർഗ പൊലീസ് മേവാനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നൽകിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ