ന്യൂഡൽഹി: കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. 72 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബിഎസ്.യെദ്യൂരപ്പ, പാർട്ടിയുടെ മുതിർന്ന നേതാക്കളായ ജഗദീഷ് ഷെട്ടാർ, കെ.എസ്. ഈശ്വരപ്പ എന്നിവർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
ശിക്കാരിപ്പുരയിൽ നിന്നാകും മുൻ മുഖ്യമന്ത്രിയായ ബി എസ് യെദ്യൂരപ്പ ജനവിധി തേടുക. ജഗദീഷ് ഷെട്ടാർ ഹൂഗ്ലി ദാർവാഡ് സെന്ററിലും, കെഎസ് ഈശ്വരപ്പ ഷിമോഗയിലും മൽസരിക്കും. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ മൂന്നു വനിതകളും ഇടംപിടിച്ചിട്ടുണ്ട്.
പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി, മന്ത്രിമാരായ രാജ്നാഥ് സിംഗ്, സുഷമാ സ്വരാജ്, ബിഎസ് യെദ്യൂരപ്പ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. പാർട്ടി ആസ്ഥാനത്ത് ബിജെപി അധ്യക്ഷൻ അമിത് ഷായാണ് സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്.
മെയ് 12 നാണ് കർണാകടയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 224 അംഗ സഭയിൽ 150 സീറ്റുകളാണ് ബിജെപി ലക്ഷ്യമിടുന്നത്. കോൺഗ്രസ് ഈ മാസം 15 ന് മുഴുവൻ സ്ഥാനാർത്ഥികളേയും ഒറ്റഘട്ടമായി പ്രഖ്യാപിക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ജനതാദൾ സെക്കുലറാകട്ടെ ഇതിനകം, 126 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ