മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനാ നേതാക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എൻസിപി എംഎൽഎ അടക്കം നാലുപേർ അറസ്റ്റിൽ. എൻസിപി എംഎൽഎ സംഗ്രാം ജഗ്തപ്, വെടിച്ചയാളെന്നു സംശയിക്കുന്ന സന്ദീപ് ഗുഞ്ജൽ തുടങ്ങിയവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകിട്ടാണ് സഞ്ജയ് കോട്കർ, വസന്ത് തുബെ എന്നീ ശിവസേനാ നേതാക്കൾ ഷാഹുനഗറിലെ ഖേഡ്ഗാവിൽ വെടിയേറ്റു കൊല്ലപ്പെടുന്നത്. കോഡ്ഗാവോണിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെയായിരുന്നു ആക്രമണം.
സംഭവത്തില്‍ സംഗ്രാം ജഗ്തപിന്റെ പിതാവും എന്‍സിപി എംഎല്‍സിയുമായ അരുണ്‍ ജഗ്തപ്, സഞ്ജയിന്റെ ഭാര്യാപിതാവും ബിജെപി എംഎല്‍എയുമായ ശിവാജി കാര്‍ദിലേ തുടങ്ങി 30 ഓളം പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെന്നും രാഷ്ട്രീയ ഇടപെടലുകളില്ലെന്നും സന്ദീപ് ഗുഞ്ജൽ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുകയാണ്.
മഹാരാഷ്ട്രയിലെ കോഡ്ഗാവോണിലെ അഹമ്മദ് നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 32 ആം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇവിടെ ശിവസേനക്കെതിരെ കോൺഗ്രസ് അടക്കമുള്ളവർ ഒന്നിച്ച് മൽസരിച്ചിരുന്നു. ശിവസേന നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ