ഷാജഹാൻപുർ : ഉത്തർപ്രദേശിലെ രോഗിയോട് വീണ്ടും അധികൃതരുടെ ക്രൂരത. ആംബുലൻസിന്റെ അഭാവം മൂലം 70കാരിയെ ചികിത്സയ്‌ക്കായി ആശുപത്രിയിൽ എത്തിച്ചത് കട്ടിലിൽ ചുമന്ന്. ഭേദ്പൂർ സ്വദേശി മഞ്ജിത്ത് കൗറിനെയാണ് ബന്ധുക്കൾ കട്ടിലിൽ ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്.
ശനിയാഴ്ച രാവിലെയാണ് മഞ്ജിത്ത് കൗറിന്റെ ആരോഗ്യ സ്ഥിതി വഷളായി തുടങ്ങിയത്. തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിന് ആംബുലൻസിനായി 108 നമ്പറിൽ വിളിച്ചപ്പോൾ വാഹനത്തിൽ ഇന്ധനമില്ലെന്നും രോഗിയിരിക്കുന്ന സ്ഥലത്ത് എത്താനാവില്ലെന്നുമായിരുന്നു ആംബുലൻസ് ഡ്രൈവറുടെ പ്രതികരണം.
പിന്നീട് മറ്റ് വാഹനങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ ചേർന്ന് കട്ടിലിൽ ചുമന്ന് കിലോ മീറ്ററുകൾ താണ്ടി മഞ്ജിത്ത് കൗറിനെ ദേശിയ പാതയിൽ എത്തിക്കുകയും അവിടെ നിന്ന് ഒരു ലോറിയിൽ കയറ്റി ഷാജഹാൻപുർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൂടാതെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ രോഗിക്ക് സ്ട്രെച്ചർ നൽകിയില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
അതേസമയം, ആവശ്യസമയത്ത് രോഗിക്ക് ആംബുലൻസ് ലഭിക്കാത്ത സംഭവം അന്വേഷിക്കുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ലക്ഷ്മണൻ പ്രസാദ് അറിയിച്ചു. ആരോപണ വിധേയനായ ആംബുലൻസ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ