ഹൈദരാബാദ് : സിപിഎം 22-ാം പാർട്ടി കോൺഗ്രസിന് ഇന്ന് ഹൈദരാബാദിൽ തുടക്കം. തെലങ്കാന സമര പോരാളിയും തലമുതിർന്ന നേതാവുമായ മല്ലു സ്വരാജ്യം പതാക ഉയർത്തുന്നതോടെയാണ് അഞ്ചുനാൾ നീണ്ടുനിൽക്കുന്ന സമ്മേളനത്തിന് തുടക്കമാകുന്നത്. മുഹമ്മദ് അമീൻ നഗറിലെ ഖഗൻദാസ്‐ സുകോമൾസെൻ മഞ്ചിൽ (ആർടിസി കല്യാണമണ്ഡപം) പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. പിബി അംഗം മണിക് സർക്കാരിന്റെ നേതൃത്വത്തിലുള്ള പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുക
ചൊവ്വാഴ്ച വൈകിട്ട് ബസവപുന്നയ്യ ഭവനിൽ പൊളിറ്റ്ബ്യൂറോയും തുടർന്ന് കേന്ദ്ര കമ്മിറ്റിയും ചേർന്നു. കരട് രാഷ്ട്രീയപ്രമേയത്തിൽ വന്ന ഭേദഗതികളുടെ റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. ഈ ഭേദഗതികൾ ഉൾപ്പെടെയാണ് കരട് രാഷ്ട്രീയപ്രമേയം പാർടി കോൺഗ്രസിൽ അവതരിപ്പിക്കുക. മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പ്രമേയം അവതരിപ്പിക്കുക. ബദൽ നിലപാട് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അവതരിപ്പിക്കും.
19 -ാം തീയതി വരെ കരട് രാഷ്ട്രീയ പ്രമേയം പാർട്ടി കോൺഗ്രസ് ചര്‍ച്ച ചെയ്യും. 20 നാണ് രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട് അവതരണം. സാമ്രാജ്യത്വത്തിന് എതിരായ നിലപാട് അരക്കിട്ട് ഉറപ്പിക്കുന്നതിനൊപ്പം, ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കും. ഒപ്പം 2015 ലെ കൊല്‍ക്കത്ത സംഘടനാ പ്ലീനത്തില്‍ എടുത്ത തീരുമാനങ്ങളുടെ നടപ്പാക്കലും കോണ്‍ഗ്രസ് വിലയിരുത്തും.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 763 പ്രതിനിധികളും 74 നിരീക്ഷകരും പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നു. ഏറ്റവും കൂടുതൽ പ്രതിനിധികൾ കേരളത്തിൽനിന്നും ബംഗാളിൽനിന്നുമാണ്. 175 വീതം. കോണ്‍ഗ്രസ് സമാപിക്കുന്ന 22 ന് പുതിയ ജനറല്‍ സെക്രട്ടറിയെയും കേന്ദ്ര കമ്മിറ്റിയെയും പി.ബിയെയും തെരഞ്ഞെടുക്കും. അന്ന് വൈകീട്ട് സരൂര് നഗര്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങൾ അണിനിരക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനത്തിന് കൊടിയിറങ്ങും.
സിപിഐ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർഎസ്പി സെക്രട്ടറി മനോജ് ഭട്ടാചാര്യ, ജി ആർ ശിവശങ്കരൻ (ഫോർവേഡ് ബ്ലോക്ക്), ആശിഷ് ഭട്ടാചാര്യ (എസ് യു സി ഐ) എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ