ബലാത്സംഗത്തെ രാഷ്ട്രീയവത്കരിക്കരുത്; ഭീകരതയോട് അനുരഞ്ജനമില്ലെന്ന് പ്രധാനമന്ത്രി
ലണ്ടൻ : ബലാൽസംഗത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാനഭംഗം, മാനഭംഗം തന്നെയാണ്. ഈ സർക്കാരിന്റെ കാലത്തെയും മുൻ സർക്കാരിന്റെ കാലത്തെയും പീഡനങ്ങളുടെ എണ്ണം താരതമ്യം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. പീഡനം അതീവ ദുഃഖകരമായ സംഭവമാണ്. എപ്പോൾ നടന്നാലും. അത് വളരെ സങ്കടകരമാണ്. ബലാത്സംഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും മോദി പറഞ്ഞു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ‘ഭാരത് കീ ബാത്, സബ് കെ സാത്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ചായക്കച്ചവടക്കാരനും പ്രധാനമന്ത്രിയാവാം എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത്. റെയില്‍വേസ്റ്റേഷനില്‍ നിന്ന് രാജകൊട്ടാരത്തിലേക്ക് എന്നുപറയാന്‍ എളുപ്പമാണ്. പക്ഷേ ആ യാത്ര വളരെയധികം പ്രയാസങ്ങള്‍ നിറഞ്ഞതായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ ജീവിതം ഒരുപാടു കാര്യങ്ങൾ പഠിപ്പിച്ചു. ഞാൻ നിങ്ങളെപ്പോലെ സാധാരണക്കാരനാണ്. ജന്മനാ പ്രധാനമന്ത്രി പദവിയിലെത്താൻ മാത്രം മഹത്തമുള്ള ആരുടെയും ചെറുമകനോ മകനോ അല്ല. സാധാരണക്കാർക്കു സംഭവിക്കാവുന്ന വീഴ്ചകൾ എനിക്കുമുണ്ടാകും. മോദി പറഞ്ഞു.
ഇൗ സർക്കാർ അധികാരത്തിൽവന്ന കാലത്തെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ, ബിജെപി സർക്കാർ ചെയ്ത പ്രവൃത്തികൾ എന്താണെന്ന് ജനത്തിന് മനസ്സിലാകും. ജനങ്ങളിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. എന്നെ മാത്രമായി വിമർശിക്കുന്നതിൽ സന്തോഷമേയുള്ളൂ. എന്നെ അക്രമിച്ചുകൊള്ളു, എന്റെ ജനങ്ങളെ വെറുതെവിടണം. ടീം ഇന്ത്യ എന്നതാണ് എന്റെ ആശയം. ഇന്ത്യയിൽ ദശലക്ഷക്കണക്കിന് പ്രശ്നങ്ങളുണ്ടെങ്കിൽ, അത്രതന്നെ പരിഹാരങ്ങളുമുണ്ട്.
ആരുടെയും ഭൂമി ഇന്ത്യ കയ്യേറിയിട്ടില്ല. എന്നാൽ, ഭീകരവാദത്തെ ഉപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കാമെന്നാണു ചിലരുടെ വിചാരം. അവർക്ക് അതേ ഭാഷയിൽ തിരിച്ചടി നൽകും. ഭീകരത കയറ്റിയയക്കാനുള്ള ശ്രമം അനുവദിക്കില്ല. ഇന്ത്യ മാറിയെന്ന കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുകയാണ്. രാജ്യം സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഭീകരതയോട് അനുരഞ്ജനമില്ലെന്നും മോദി വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ