ന്യൂഡെല്‍ഹി: ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രി യാത്രാ നിരോധനം നീക്കണമെന്ന് കേന്ദ്രം. രാത്രികാല ഗതാഗത നിയന്ത്രണം നീക്കുന്നതിന് പിന്തുണ തേടി കേന്ദ്രം കത്ത് നല്‍കി. കര്‍ണാണടക ചീഫ് സെക്രട്ടറിക്ക് ക്രന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറിയാണ് കത്ത് നല്‍കിയത്. ഓഗസ്റ്റ് എട്ടിന് സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് കേന്ദ്രത്തിന്റെ കത്ത്.
റോഡിന്റെ വീതികൂട്ടാനും രാത്രിയാത്രാ നിരോധനം നീക്കുവാനും പിന്തുണ തേടിയാണ് കത്ത്. ഇതിനായി വരുന്ന 46000 കോടി രൂപ കേരളവും കര്‍ണാടകവും ചേര്‍ന്ന് ഒന്നിച്ചെടുക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനും റോഡിന്റെ ഇരുവശവും എട്ടടി ഉയരത്തില്‍ കമ്പിവല കെട്ടാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
രാത്രി 9 മണി മുതല്‍ രാവിലെ ആറു മണി വരെയാണ് ബന്ദിപ്പൂരിലൂടെ ഇപ്പോള്‍ ഗതാഗത നിരോധനം ഉള്ളത്. ഇത് നീക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വരാനിരിക്കയാണ് കേന്ദ്രത്തിന്റെ കത്ത്.
നിലവില്‍ ബദല്‍പാതയായി ഹുന്‍സൂര്‍ ഗോണിക്കുപ്പ കുട്ട മാനന്തവാടി പാത യാത്രക്കായി ഉപയോഗിക്കുന്നുണ്ട്. കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് 75 കോടി മുടക്കി ഈ പാത നവീകരിച്ചതായും കേരളത്തിലും കര്‍ണാടകയിലും നിന്നുള്ള യാത്രക്കാരും ചരക്കു വാഹനങ്ങളും ഈ പാത പ്രയോജനപ്പെടുത്തുന്നുണ്ടെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം നിരോധനം നിയമവിരുദ്ധമാണെന്ന് കേരളം വ്യക്തമാക്കി. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് ബന്ദിപ്പൂരില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത് ഒരു കാരണവശാലും നിലനില്‍ക്കില്ലെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത 766, കോയമ്പത്തൂര്‍ ഗുണ്ടല്‍പ്പേട്ട് ദേശീയപാത 181 എന്നീ റോഡുകളിലാണ് ബന്ദിപ്പൂര്‍ വനസങ്കേതത്തില്‍ രാത്രി ഒന്‍പതിനും രാവിലെ ആറിനുമിടയില്‍ രാത്രിയാത്ര നിരോധിച്ച് 2010ല്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ