ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും. കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ രണ്ടുവട്ടം കേന്ദ്രം തിരിച്ചയച്ചിരുന്നു. ഉന്നത ജുഡീഷ്യറിയും ജോസഫിന്റെ നിയമനം വൈകുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ഒഡിഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവരും സുപ്രീംകോടതി ജഡ്ജിമാരാകും.
മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം കെ എം ജോസഫിനേയും നിയമിക്കാന്‍ ജനുവരി 10ന് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്രം ജോസഫിന്റെ പേര് അംഗീകരിച്ചില്ല. തുടര്‍ന്ന് ജൂലായ് 16ന് യോഗം ചേര്‍ന്ന് ജോസഫിനെ ജഡ്ജിയാക്കാന്‍ കൊളീജിയം വീണ്ടും ശുപാര്‍ശ നല്‍കുകയായിരുന്നു.
അഖിലേന്ത്യാ തലത്തിലുള്ള സീനിയോറിറ്റിയില്‍ 42 ാം സ്ഥാനത്താണ് ജസ്റ്റിസ് കെ എം ജോസഫ് എന്ന വാദമാണ് കേന്ദ്രം അന്നുയര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സുപ്രിംകോടതി ജഡ്ജിയായ ദീപക് ഗുപ്ത സീനിയോറിറ്റിയില്‍ 46 പേരെ പിന്തള്ളിയാണ് പദവിയിലെത്തിയതെന്നത് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫ് നിലവില്‍ സുപ്രിം കോടതി ജഡ്ജിയായിനാല്‍ കെ എം ജോസഫിനെ കൂടി ഉള്‍പ്പെടുത്തിയാല്‍ കേരള ഹൈക്കോടതിക്ക് അനര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന വിചിത്ര വാദവും കേന്ദ്രം ഉയര്‍ത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ