ജയ്‌പൂർ: ജീവനക്കാരുമായുള്ള തർക്കത്തിനിടെ ബോംബ് ഭീഷണി മുഴക്കി യാത്രക്കാരൻ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചപ്പോൾ വിമാനം 40 മിനുട്ടുകളോളം വൈകി. ജയ്പൂരിലെ വിമാനത്താവളത്തിൽ ഞായറാഴ്ച രാവിലെയാ സംഭവം അരങ്ങേറിയത്. യാത്രക്കാരന്റെ വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ജയ്‌പൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനമാണ് വൈകിയത്. ഭീഷണി മുഴക്കിയ ജയ്‌പൂർ സ്വദേശി ജെ.പി ചൗധരിക്കെതിരെ പൊലീസ് കേസെടുത്തു. സി.ഐ.എസ്.എഫ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജവഹർ സർക്കിൾ പൊലീസിന് കൈമാറുകയായിരുന്നു. രാവിലെ 10.40ന് പുറപ്പെടേണ്ട വിമാനം 11.23നാണ് പുറപ്പെട്ടത്.
വിമാനത്തിൽ കയറുന്നതിന് മുൻപുള്ള സുരക്ഷാ പരിശോധനയ്ക്കിടെയാണ് ജീവനക്കാരുമായി ചൗധരി തർക്കത്തിലേർപ്പെട്ടത്. തന്റെ ബാഗിൽ ബോംബുണ്ടെന്ന് ഇയാൾ തർക്കത്തിനിടെ വിളിച്ച് പറഞ്ഞു. തുടർന്ന് സി.ഐ.എസ്.എഫ് സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ