മുസഫർപുർ: സ്കൂൾ ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച 70 കുട്ടികൾ അവശനിലയിലായി. ബിഹാറിൽ മുസഫർപൂരിൽ പ്രവർത്തിക്കുന്ന പോപ്പുലര്‍ അക്കാഡമി സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധ പിടിപെട്ടത്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായുള്ള സ്കൂളാണിത്. അവശനിലയിലായ പത്തു കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ രണ്ടുപേർ ഐസിയുവിലാണ്.
സംഭവം ഒതുക്കിത്തീർക്കാനായി സ്കൂൾ അധികൃതർ തുടക്കത്തിൽ ശ്രമിച്ചിരുന്നെന്നും കുട്ടികൾ ഇതേക്കുറിച്ച് പുറത്തുപറയാതിരിക്കാൻ വിദ്യാർഥികൾക്കു 100 രൂപ വീതം വാഗ്ദാനം ചെയ്തെന്നും റിപ്പോർട്ടുകളുണ്ട്. പ്രാദേശിക മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തതോടെയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഇത്തരം ശ്രമങ്ങൾ നടന്നത്. പഴകിയ എണ്ണയിൽ പാകം ചെയ്ത ഭക്ഷണമാണ് പ്രശ്നമായതെന്ന് ചില വിദ്യാർഥികൾ പ്രതികരിച്ചു.
സംഭവത്തെതുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെതിരെയും വ്യാപക പരാതി ഉയർന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒരിക്കൽപോലും സ്കൂളിന്റെ പ്രിൻസിപ്പലിനെ കണ്ടിട്ടില്ലെന്നാണ് കുട്ടികൾ പറയുന്നത്. ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനാണ് കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നാണ് ഇവർ പറയുന്നത്.
ചീഫ് മെഡിക്കൽ ഓഫീസർ നടത്തിയ പരിശോധനയിൽ ഹോസ്റ്റലിലെ അടുക്കള വളരെ മോശം അവസ്ഥയിലാണെന്ന് വ്യക്തമായി. കുളിക്കുന്നതിനും കുടിക്കുന്നതിനും കുട്ടികൾ ഒരേ വെള്ളമാണ് ഉപയോഗിച്ചിരുന്നതെന്നും ശൗചാലയങ്ങളുടെ അവസ്ഥ പരിതാപകരമാണെന്നും പരിശോധനയിൽ കണ്ടെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ