നീണ്ട എട്ടു പതിറ്റാണ്ടുകളാണ് തമിഴ് രാഷ്ട്രീയത്തിലെ നിര്‍ണായക സാന്നിധ്യമായി മുത്തുവേല്‍ കരുണാനിധി നിറഞ്ഞുനിന്നത്. പതിനാലാം വയസില്‍ രാഷ്ട്രീയത്തിലെത്തി ഡി.എം.കെ.യുടെ ജീവനാഡിയായി മാറിയ കരുണാനിധി നിയമസഭയിലേക്കു തുടര്‍ച്ചയായി 13 തവണ വിജയിച്ചു. 1957ല്‍ തിരുച്ചിറപ്പള്ളിയിലെ കുളിത്തലൈ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തി. പാര്‍ട്ടി പരാജയപ്പെട്ടപ്പോഴും കരുണാനിധി വിജയിച്ചു. അഞ്ചു തവണ മുഖ്യമന്ത്രിയായി.
വാള്‍ മുനയുടെ മൂര്‍ച്ചയുള്ള വാക്കുകളായിരുന്നു കരുണാനിധിയുടെ ഏറ്റവും വലിയ ആയുധം. തൊണ്ണൂറു പിന്നിട്ടിട്ടും ദ്രാവിഡ മുന്നേറ്റ കഴകത്തിന് ആവേശം വിതയ്ക്കാന്‍ കരുണാനിധി ഒരാള്‍ മതി. അദ്ദഹം മത്സരിക്കാത്ത തെരഞ്ഞെടുപ്പ് തമിഴ് മക്കള്‍ക്ക് ആലോചിക്കാന്‍ പോലുമാകില്ല. ചക്രക്കസേരയില്‍ സഞ്ചരിച്ചു പോലും പ്രചാരണ വേദികളില്‍ തീപ്പൊരി പ്രസംഗങ്ങളുമായി അദ്ദേഹം നിറഞ്ഞു. ആരോഗ്യം അനുവദിക്കാതെ വന്നപ്പോള്‍ മാത്രമാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന്് മാറിന്നത്. അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു പിറന്ന തിരക്കഥകളിലൂടെയാണു ശിവാജി ഗണേശനും എം.ജി.ആറുമൊക്കെ തമിഴകത്തിരശ്ശീല കീഴടക്കിയത്.
1957ല്‍ കുളിത്തലൈ 1962ല്‍ തഞ്ചാവൂര്‍ മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച കരുണാനിധി പിന്നീട് 1967, 1971 വര്‍ഷങ്ങളില്‍ സെയ്ദാപേട്ട് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1977, 1980 സമയത്ത് അണ്ണാനഗറില്‍ നിന്ന് വിജയിച്ച കലൈഞ്ജര്‍ 1984ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. പിന്നീട് 1989, 1991 വര്‍ഷങ്ങളില്‍ ഹാര്‍ബര്‍ 1996, 2001, 2006 കാലത്ത് ചെപ്പോക്ക് 2011, 2016 തെരഞ്ഞെടുപ്പുകളില്‍ തിരുവാരൂര്‍ മണ്ഡലങ്ങളിലും അദ്ദേഹം വിജയിച്ചു. മുപ്പത്തിമൂന്നാം വയസ്സില്‍ ആദ്യമായി നിയമസഭാംഗം 1961ല്‍ ഡി.എം.കെ ട്രഷറര്‍ 1962ല്‍ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് 1967ല്‍ അണ്ണാദുരൈ മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രി 1969ല്‍ അണ്ണാദുരൈയുടെ മരണ ശേഷം മുഖ്യമന്ത്രി. 1969, 1971, 1989, 1996, 2006 വര്‍ഷങ്ങളിലാണ് കരുണാനിധി തമിഴ്ാനടിന്റെ മുഖ്യമന്ത്രിയായത്. 1983ല്‍ ശ്രീലങ്കന്‍ തമിഴ് പ്രശ്‌നം മുന്‍നിര്‍ത്തി അദ്ദേഹം എം.എല്‍.എ സ്ഥാനം രാജിവച്ചിരുന്നു. പിന്നീട് 1991ലും അദ്ദേഹം രാജി സമര്‍പ്പിച്ചു. ആ ഘട്ടത്തില്‍ ഡി.എം.കെയില്‍ നിന്നു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയും കരുണാനിധി മാത്രം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ