സഹായത്തിനായി ഒച്ചവെക്കും, അടുത്തെത്തുമ്പോള്‍ ആക്രമിച്ച് പണം തട്ടും; രണ്ട് യുവതികള്‍ അറസ്റ്റില്‍

ഒച്ചവെച്ച് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ശേഷം അവരുടെ പണവും സാധനങ്ങളും തട്ടിയെടുക്കുകയാണ് ഇവരുടെ പതിവ്
സഹായത്തിനായി ഒച്ചവെക്കും, അടുത്തെത്തുമ്പോള്‍ ആക്രമിച്ച് പണം തട്ടും; രണ്ട് യുവതികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചുവരുത്തി യുവാവിനെ കൊള്ളയടിച്ചതിന് രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. ഒച്ചവെച്ച് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ശേഷം അവരുടെ പണവും സാധനങ്ങളും തട്ടിയെടുക്കുകയാണ് ഇവരുടെ പതിവ്. 24 കാരിയായ സ്വീറ്റി, 25 കാരിയായ മുസ്‌കന്‍ എന്നിവരാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ മുല്‍ചന്ദ് മെട്രോ സ്റ്റേഷന് സമീപത്തുനിന്നാണ് ഇവരെ പൊലീസ് പിടിയിലായത്. 

മെട്രോ സ്‌റ്റേഷന് സമീപം പെട്രോളിങ്ങിന് ഇറങ്ങിയ പൊലീസുകാര്‍ രണ്ട് സ്ത്രീകളുടെ പുറകെ ഒരാള്‍ ഓടുന്നതു കണ്ടു. ഇവരെ പിന്തുടര്‍ന്ന് പിടിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. രണ്ട് സ്ത്രീകള്‍ തന്നെ മര്‍ദിച്ച് പേഴ്‌സ് തട്ടിപ്പറിക്കുകയായിരുന്നു എന്ന് മോഷണത്തിന് ഇരയായ യുവാവ് പറഞ്ഞു. അറസ്റ്റിലായ സ്ത്രീകളില്‍ നിന്ന് ഇയാളുടെ പേഴ്‌സും മറ്റ് സാധനങ്ങളും കണ്ടെത്തി. 

രാത്രി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു പരാതിക്കാരന്‍. മെട്രോ സ്‌റ്റേഷന്റെ അടുത്തെത്തിയപ്പോള്‍ രണ്ട സ്ത്രീകള്‍ സഹായം അഭ്യര്‍ത്ഥിച്ച് ഒച്ചവെക്കുന്നതുകേട്ടു. ഇത് കേട്ട് വണ്ടി നിര്‍ത്തിയ ഇയാളെ സ്ത്രീകളില്‍ ഒരാള്‍ മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ വണ്ടിയില്‍ നിന്ന് വീണ ഇയാളില്‍ നിന്ന് പേഴ്‌സ് പിടിച്ചുവാങ്ങി ഇരുവരും ഓടി. 

ജീവിക്കാന്‍ വേണ്ടിയാണ് മോഷണം നടത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്. മുസ്‌കന്‍ വിധവയാണ്. സ്വീറ്റി ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയാണ്. ജീവിക്കാന്‍ പണമില്ലാതായതോടെയാണ് രാത്രികാലങ്ങളില്‍ രണ്ടുപേരും പുരുഷന്മാരെ കൊള്ളയടിക്കാന്‍ തുടങ്ങിയത്. സഹായിക്കാനായി എത്തുന്ന പുരുഷന്മാരെ ഒരാള്‍ പുറകില്‍ നിന്ന് ആക്രമിക്കുകയും മറ്റൊരാള്‍ മോഷണം നടത്തി കടന്നുകളയുകയുമാണ് ചെയ്യുന്നത്. പൊലീസിനെ അറിയിക്കാന്‍ ശ്രമിച്ചാല്‍ കള്ളപ്പരാതി കൊടുക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com