ചെന്നൈ: തമിഴ്‌നാടിന്റെ കലൈഞ്ജര്‍ എം.കരുണാനിധി വിടപറഞ്ഞ ദിവസം തന്റെ ജീവിതത്തിലെ കറുത്ത ദിനമായി അവശേഷിക്കുമെന്ന് നടനും രാഷ്ട്രീയനേതാവുമായ രജനീകാന്ത്. അദ്ദേഹം വിടപറഞ്ഞ ഈ ദിവസം തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ കരുണാനിധി ഇന്നലെയാണ് വിടപറഞ്ഞത്.
ഇത് ഇരുണ്ട ദിവസമാണ്, ഈ ദിവസം എന്റെ ജീവിതത്തില്‍ മറക്കാനാവില്ല അദ്ദേഹം പറഞ്ഞു. രജനീകാന്തിന് കരുണാനിധിയുമായി ദീര്‍ഘനാളത്തെ വ്യക്തിബന്ധമുണ്ട്. തിരക്കഥാകൃത്തായാണ് കരുണാനിധി തന്റെ ജീവിതം ആരംഭിക്കുന്നത്. അതിനാല്‍ സിനിമ മേഖലയിലെ ഇരുവരും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളതാണ്. കരുണാനിധി അസുഖബാധിതനായി കിടക്കുന്ന സമയത്ത് നിരവധി തവണയാണ് കരുണാനിധിയെ സന്ദര്‍ശിക്കാന്‍ രജനീകാന്ത് എത്തിയത്.
അണ്ണാ ഡിഎംകെ നേതാവ് ജയലളിതയ്‌ക്കെതിരായ രജനീകാന്തിന്റെ പ്രസ്ഥാവന 1996 ലെ ഡിഎംകെയുടെ വിജയത്തിന് കാരണമായിരുന്നു. ജയലളിതയുടെ അണ്ണാ ഡിഎംകെ ഭരണത്തിലേക്ക് തിരിച്ചെത്തിയാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാനാവില്ല എന്നാണ് രജനീകാന്ത് പറഞ്ഞത്. ഇതോടെ തെരഞ്ഞെടുപ്പ് ഡിഎംകെ തൂത്തുവാരി.
കരുണാനിധിയുടെ മൃതദേഹം രാജാജിഹോളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. സംസ്‌കാരം സംബന്ധിച്ച് തീരുമാനമായിട്ടില്ല. മറീന ബീച്ചില്‍ സംസ്‌കരിക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുതയാണ് ഡിഎംകെ. ഇത് സംബന്ധിച്ച് ഹര്‍ജി എട്ട് മണിക്കാണ് പരിഗണിക്കുക. അണ്ണാദുരൈയ്ക്ക് സമീപം തന്നെ കരുണാനിധിയേയും സംസ്‌കരിക്കണമെന്നും രജനീകാന്തും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ