കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയില്‍ തന്നെ; സര്‍ക്കാര്‍ നിലപാട് തളളി ഹൈക്കോടതി 

മറീന ബീച്ചിലെ അണ്ണാദുരൈ സമാധിയോട് ചേര്‍ത്ത് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കെ. കരുണാനിധിയുടെ സംസ്‌കാരം നടത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു
കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയില്‍ തന്നെ; സര്‍ക്കാര്‍ നിലപാട് തളളി ഹൈക്കോടതി 

ചെന്നൈ: മറീന ബീച്ചിലെ അണ്ണാദുരൈ സമാധിയോട് ചേര്‍ത്ത് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കെ. കരുണാനിധിയുടെ സംസ്‌കാരം നടത്താന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മറീന ബീച്ചില്‍ സംസ്‌കാരം നടത്താന്‍ അനുവദിക്കണമെന്ന ഡിഎംകെയുടെ ഹര്‍ജിയിലാണ് കോടതി വിധി. അണ്ണാദുരൈ സമാധിയോട് ചേര്‍ത്ത് സംസ്‌കാരം നടത്തുന്നതിനെതിരായ സര്‍ക്കാര്‍ നിലപാട് തളളി കൊണ്ടാണ് കോടതി ഉത്തരവ്.

മണിക്കൂറുകള്‍ നീണ്ട വാദത്തിനിടയില്‍ ഡിഎംകെ ഉന്നയിച്ച നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. തമിഴ്‌നാടിന്റെ അതികായകന് അന്ത്യവിശ്രമത്തിനായി സ്ഥലം അനുവദിക്കാത്ത അണ്ണാ ഡിഎംകെ നടപടി രാഷ്ട്രീയ വൈര്യമാണെന്നാണ് ഡിഎംകെയുടെ വാദം. ജയലളിതയുടേതു പോലെ ഏക്കറുകണക്കിന് സ്ഥലമല്ല, ആറടി മണ്ണു മാത്രമാണ് തങ്ങള്‍ ചോദിക്കുന്നതെന്നും ഡിഎംകെ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അവസ്ഥയില്‍ സ്മൃതി മണ്ഡപത്തെക്കുറിച്ച് ചോദിക്കുന്നില്ലെന്നും അണ്ണയുടെ സമീപം സംസ്‌കരിക്കണം എന്നുമാത്രമാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഹര്‍ജി പരിഗണിക്കവെ കോടതി  ഏകാധിപതികളെ പോലെയാണോ പെരുമാറുന്നത് എന്ന ചോദ്യം സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു. എന്നാല്‍ ഇന്ന് തന്നെ തീരുമാനം എടുക്കേണ്ടതുണ്ട് എന്ന കാര്യം കോടതി ഓര്‍മിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയേയും മുന്‍ മുഖ്യമന്ത്രിയേയും ഒരുപോലെ കാണാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. തമിഴ്‌നാട് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജി.രമേശിന്റെ വസതിയിലാണ് വാദം നടന്നത്. ചീഫ് ജസ്റ്റിനിസിനൊപ്പം മറ്റൊരു ജഡ്ജിയും ചേര്‍ന്നാണ് വാദം കേണ്ടത്.

ഇന്നലെ രാത്രി ഒരുമണി വരെ ഡിഎംകെയുടെ ഹര്‍ജിയില്‍ വാദം നടന്നിരുന്നു.വിവരങ്ങള്‍ ശേഖരിക്കാന്‍ തങ്ങള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതില്‍ നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടാണ് ഇന്നലെ കോടതി പിരിഞ്ഞത്.തുടര്‍ന്ന് ഇന്ന് രാവിലെ കോടതി അടിയന്തരമായി ചേരുകയായിരുന്നു.

ഇതിനിടെ ,കരുണാനിധിക്ക് മറിന കടല്‍ത്തീരത്ത് അന്ത്യവിശ്രമം അനുവദിക്കുന്നതിനെതിരെ കോടതിയിലെത്തിയ ഹര്‍ജികള്‍ പിന്‍വലിച്ചു. അഞ്ച് ഹര്‍ജികളായിരുന്നു കോടതിക്ക് മുന്നില്‍ എത്തിയിരുന്നത്. സ്ഥലം അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് എഴുതി നല്‍കാന്‍ കോടതി ട്രാഫിക് രാമസ്വാമിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ജയലളിതയുടെ ശവസംസ്‌കാരം മറീനയില്‍ നടന്നതിന് പിന്നാലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ട്രാഫിക് രാമസ്വാമിയടക്കമുള്ളവര്‍ മറീനാ ബീച്ചിനെ ശവപറമ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. 

കരുണാനിധിയെ മറീന ബീച്ചില്‍ സംസ്‌കാരിക്കാനാവില്ലെന്ന് അണ്ണാ ഡിഎംകെ സര്‍ക്കാര്‍ നിലപാടിനെതിരേ ദേശിയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, ഒമര്‍ അബ്ദുള്ള എന്നിവര്‍ എഡിഎംകെയുടെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com