ഗാന്ധിനഗര്‍: പശുവിനുള്ള വിശുദ്ധ പദവി ഗുജറാത്തില്‍ ആടിലേക്കും വരുന്നു. ബക്രീദിന്റെ ഭാഗമായി ബലിക്ക് വേണ്ടി ആടുകളെ വില്‍ക്കാനുള്ള ആനന്ദിലെ കാര്‍ഷിക സര്‍വകലാശാലയുടെ നീക്കം ഒരു കൂട്ടം പ്രവര്‍ത്തകര്‍ തടഞ്ഞു.
പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വകലാശാല വകുപ്പ് തലവന് മാപ്പ് പറയേണ്ടി വന്നു. നേരത്തെ കച്ചിലെ ടൂണാ തുറമുഖത്ത് നിന്നും ആടുകളെ ഗള്‍ഫിലേക്ക് കയറ്റി അയയ്ക്കുന്നത് മൃഗസ്‌നേഹികള്‍ തടഞ്ഞിരുന്നു. ബക്രീദ് മുന്നില്‍ കണ്ട് സര്‍വകലാശാലയിലെ ലൈവ്‌സ്റ്റോക്ക് വിഭാഗം മേധാവി ഡോ.കിഷന്‍ വധ്വാനിയാണ് മികച്ചയിനം ആടുകളെ വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കിയത്.
വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ മൃഗസ്‌നേഹികള്‍ എന്ന പേരില്‍ ഒരുകൂട്ടം പരാതിയുമായി എത്തിയതോടെ സര്‍വകലാശാലയ്ക്ക് പിന്തിരിയേണ്ടി വന്നു. ആടിനെ വളര്‍ത്താന്‍ മാത്രമേ വില്‍ക്കാവു എന്നാണ് ചട്ടമെന്ന് വന്നതോടെ വകുപ്പ് തലവന് മാപ്പ അപേക്ഷ എഴുതി നല്‍കേണ്ടി വന്നു.
അതുവരെ നടത്തിയ ആട് വില്‍പ്പനയും റദ്ദാക്കി. ബക്രീദിന് ഗര്‍ഫിലേക്കുള്ള ആട് കയറ്റുമതി തടഞ്ഞതിനാല്‍ വടക്കന്‍ ഗുജറാത്തില്‍ 40000 കര്‍ഷകരുടെ വരുമാനം ഇല്ലാതെയായിരുന്നു. ഗോവധം നിരോധിച്ചിട്ടുണ്ട് എങ്കിലും ആടിനെ അറക്കുന്നതിന് ഗുജറാത്തില്‍ നിരോധനം ഇല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ