'തുറിച്ചുനോട്ടം സഹിക്കാന്‍ വയ്യ', സുന്ദരിയായ ഭാര്യയെ വേശ്യാലയത്തിന് വില്‍ക്കാന്‍ ഭര്‍ത്താവ്, വാങ്ങാന്‍ എത്തിയത് പൊലീസുകാരന്‍ 

സുന്ദരിയായ ഭാര്യയെ ഒന്നെങ്കില്‍ കൊല്ലുക, അല്ലെങ്കില്‍ വില്‍ക്കുക എന്ന ഭര്‍ത്താവിന്റെ പദ്ധതിയാണ് ഡല്‍ഹി പൊലീസ് തന്ത്രപരമായി പൊളിച്ചത്
'തുറിച്ചുനോട്ടം സഹിക്കാന്‍ വയ്യ', സുന്ദരിയായ ഭാര്യയെ വേശ്യാലയത്തിന് വില്‍ക്കാന്‍ ഭര്‍ത്താവ്, വാങ്ങാന്‍ എത്തിയത് പൊലീസുകാരന്‍ 

ന്യൂഡല്‍ഹി: സൗന്ദര്യത്തിന് പിന്നാലെ പോകരുതെന്ന് പഴമക്കാര്‍ പറയുന്നത് സത്യമാണോ?. ഇത്തരം ചോദ്യങ്ങള്‍ പലപ്പോഴും പലരുടെയും മനസ്സില്‍ നിരവധി തവണ ഉയര്‍ന്നുവന്നു കാണാം. ഈ ചോദ്യം ഇപ്പോള്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ സദ്ദാം ഹുസൈന്റെയും മനസ്സിലും തികട്ടി വരുന്നുണ്ടാകാം. 

സുന്ദരിയായ ഭാര്യയെ ഒന്നെങ്കില്‍ കൊല്ലുക, അല്ലെങ്കില്‍ വില്‍ക്കുക എന്ന ഭര്‍ത്താവിന്റെ പദ്ധതിയാണ് ഡല്‍ഹി പൊലീസ് തന്ത്രപരമായി പൊളിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

സൗന്ദര്യത്തില്‍ ആകൃഷ്ടനായി ബീഹാര്‍ സ്വദേശി സദ്ദാം ഹുസൈന്‍ 28 വയസുകാരിയെ വിവാഹം ചെയ്തു. ഇത് സദ്ദാമിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു.  എന്നാല്‍ ഭാര്യയുടെ സൗന്ദര്യം തന്റെ മുന്നോട്ടുളള ജീവിതത്തിന് ബാധ്യതയാകുമെന്ന് സദ്ദാം ഹുസൈന്‍ വൈകാതെ തിരിച്ചറിഞ്ഞു. 

ഒരുമിച്ച് വീടിന് പുറത്തിറങ്ങുമ്പോള്‍ പുരുഷന്മാര്‍ ഭാര്യയെ തുറിച്ചുനോക്കുന്നതാണ് സദ്ദാം ഹുസൈന്റെ സമാധാനം നഷ്ടപ്പെടുത്തിയത്. ഇത് ദിവസങ്ങള്‍ കൊണ്ട് ഭാര്യയോടുളള അസൂയയിലേക്ക് വഴിമാറി. ഇത് ഇരുവരും തമ്മിലുളള തുടര്‍ച്ചയായ വഴക്കിലേക്കും നയിച്ചു. മനസുകൊണ്ട് അകന്ന ഇരുവരും തുടര്‍ന്ന് പ്രത്യേകമുറികളില്‍ താമസിക്കാനും തുടങ്ങി. ഇതിനിടെ സദ്ദാം തന്റെ ആദ്യ ഭാര്യയെയും കുട്ടികളെയും ആഴ്ചയില്‍ രണ്ടുതവണ വീതം കാണാനും പോകാന്‍ തുടങ്ങി.

വീണ്ടും ഷോപ്പിങ്ങിന് പുറത്തുപോയപ്പോള്‍ സമാനമായ തുറിച്ചുനോട്ടം സദ്ദാം ഹുസൈന് അനുഭവപ്പെട്ടു. ഇതോടെ നിയന്ത്രണം നഷ്ടമായ സദ്ദാം ഭാര്യയെ കൊല്ലാന്‍ തന്നെ തീരുമാനിച്ചു. ഇതിനായി ഒരു കത്തിയും വാങ്ങി സൂക്ഷിച്ചു.

ഇതിനിടെ സദ്ദാമിന് മനംമാറ്റമുണ്ടായി. എന്തിന് ഇവളെ കൊല്ലണമെന്ന ചിന്ത കടന്നുവന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ വേശ്യാലയത്തില്‍ വില്‍ക്കാമെന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നു. 

ഇതിന്റെ ഭാഗമായി പല പദ്ധതികളും ആലോചിച്ച സദ്ദാം അവസാനം ഒരു വഴി കണ്ടെത്തി. ഭാര്യ വീട്ടുകാരെ അത്ഭുതപ്പെടുത്താന്‍ ഡല്‍ഹിയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് വില്‍ക്കാനായിരുന്നു സദ്ദാമിന്റെ പരിപാടി. പോകുന്നതിനുളള തീയതി നിശ്ചയിച്ച് പദ്ധതിയുടെ ഒരുക്കങ്ങളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി വേശ്യാലയങ്ങളെയും ഇടനിലക്കാരെയും കുറിച്ചുളള അന്വേഷണം സമാന്തരമായി സദ്ദാം ആരംഭിച്ചു. 28 വയസുകാരിയുടെ ഭാഗ്യത്തിന് സദ്ദാം അബദ്ധവശാല്‍ ഇടനിലക്കാരന്‍ എന്ന് തെറ്റിദ്ധരിച്ച് ബന്ധപ്പെട്ടത് പൊലീസുകാരനെയാണ്.  ഇതോടെയാണ് സംഭവം പുറത്തുവന്നതും പ്രതി പിടിയിലായതും.

ഭാര്യയെ വില്‍ക്കുന്നതിന് പകരമായി 1.5 ലക്ഷം രൂപയാണ് സദ്ദാം ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇടനിലക്കാരനായി അഭിനയിച്ച പൊലീസ് ഉദ്യോഗസ്ഥനുമായുളള ആശയവിനിമത്തെ തുടര്‍ന്ന് 1.2 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ഇരുവരും ധാരണയായി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച ഭാര്യയെ കൈമാറാനായിരുന്നു പദ്ധതി. പദ്ധതി പൊളിഞ്ഞാല്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു സദ്ദാമിന്റെ അടുത്ത ലക്ഷ്യം.

തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം 28 വയസുകാരിയുമായി എത്തിയ സദ്ദാം ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com