അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു, ആറുമാസം നിരന്തരം പീഡിപ്പിച്ചു; മധ്യപ്രദേശ് അഭയകേന്ദ്രത്തിലെ പീഡനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി

മധ്യപ്രദേശിലെ അഭയകേന്ദ്രത്തില്‍ ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പെണ്‍കുട്ടി
അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിച്ചു, ആറുമാസം നിരന്തരം പീഡിപ്പിച്ചു; മധ്യപ്രദേശ് അഭയകേന്ദ്രത്തിലെ പീഡനത്തില്‍ പെണ്‍കുട്ടിയുടെ മൊഴി

ഭോപ്പാല്‍: മധ്യപ്രദേശിലെ അഭയകേന്ദ്രത്തില്‍ ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പെണ്‍കുട്ടി. അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിക്കുമായിരുന്നെന്നും, ആറുമാസത്തോളം നിരന്തരമായി പീഡിപ്പിച്ചെന്നും നാലാമത്തെ പെണ്‍കുട്ടി മൊഴി നല്‍കി. നടത്തിപ്പുകാര്‍ പറയുന്നത് പ്രകാരം അനുസരിച്ചില്ലെങ്കില്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.

 ഭിന്നശേഷിക്കാരായ നാല് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഭയകേന്ദ്രത്തിന്റെ ഉടമ അശ്വനി ശര്‍മ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) രൂപം നല്‍കി.മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ ഉന്നതതല യോഗം വിളിച്ചുകൂട്ടി എല്ലാ ജില്ലകളിലെയും അഭയകേന്ദ്രങ്ങളില്‍ നേരിട്ട് പരിശോധന നടത്താന്‍ പൊലീസ് മേധാവികളോടും കളക്ടര്‍മാരോടും ഉത്തരവിട്ടിട്ടുണ്ട്.

ഭോപ്പാലിലെ അവ്വാദ്പുരിയില്‍ വാടകക്കെട്ടിടത്തിലാണ് സംസ്ഥാന വനിതാശിശുക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെയുള്ള അഭയകേന്ദ്രം പ്രവര്‍ത്തിച്ചു വന്നിരുന്നത്. 2016ല്‍ ആരംഭിച്ച സ്ഥാപനത്തില്‍ 21 പെണ്‍കുട്ടികളെയാണ് പാര്‍പ്പിച്ചിരുന്നത്. മൂകയും ബധിരയുമായ പെണ്‍കുട്ടിയാണ് അശ്വനി ശര്‍മയ്‌ക്കെതിരെ ആദ്യം പരാതി നല്‍കിയത്. തന്നെ ഉപദ്രവിച്ച ആളിന്റെ പേര് കുട്ടി കടലാസില്‍ എഴുതി പൊലീസിന് കൈമാറിയിരുന്നു. ശര്‍മ്മയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബിഹാര്‍, യു.പി സംസ്ഥാനങ്ങളിലെ ബാലികാസദനങ്ങളിലെ ലൈംഗിക പീഡനങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com