കാര്‍ഷിക ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കി കേന്ദ്രബജറ്റ് ; കാര്‍ഷിക മേഖലക്ക് 11 ലക്ഷം കോടി

കാര്‍ഷിക വളര്‍ച്ചയ്ക്ക് ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി, 500 കോടി അനുവദിച്ചു.  50 കോടി ജനങ്ങള്‍ക്ക് 5 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്
കാര്‍ഷിക ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കി കേന്ദ്രബജറ്റ് ; കാര്‍ഷിക മേഖലക്ക് 11 ലക്ഷം കോടി


ന്യൂഡല്‍ഹി : ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച 2018-19 വര്‍ഷത്തേക്കുള്ള പൊതു ബജറ്റില്‍ കാര്‍ഷിക, ഗ്രാമീണ, ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍. ഈ വര്‍ഷം എട്ടു നിയമസഭകളിലേക്കും അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ മേഖലയ്ക്കും കൈയയച്ച് പരിഗണന നല്‍കിയിരിക്കുകയാണ് ധനമന്ത്രി. കാര്‍ഷിക മേഖലക്കായി 11 ലക്ഷം കോടിയാണ് ബജറ്റില്‍ വകയിരുത്തിയത്. കാര്‍ഷികോല്‍പ്പന്ന കമ്പനിക്ക് അഞ്ചു വര്‍ഷത്തേക്ക് നികുതിയില്ല. 

കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കാര്‍ഷിക വളര്‍ച്ചയ്ക്ക് ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി, 500 കോടി അനുവദിച്ചു. കൂടുതല്‍ കാര്‍ഷിക ചന്തകള്‍ ആരംഭിക്കും. ഇ നാം പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ ഉള്‍പ്പെടുത്തി വിപുലീകരിക്കും, കാര്‍ഷിക ക്ലസ്റ്റര്‍  വികസിപ്പിക്കും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണത്തിന് 200 കോടി. 42 പുതിയ അഗ്രോപാര്‍ക്കുകള്‍ ആരംഭിക്കും. മുള അധിഷ്ഠിത വ്യവസായങ്ങള്‍ക്ക് 1290 കോടി രൂപ. ഫിഷറീസ് അക്വാ കല്‍ച്ചര്‍ മേഖലയ്ക്ക് 10,000 കോടി. ഫിഷറീസ് അക്വാ ഫണ്ട് തുടങ്ങും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സേവനം മൃഗസംരക്ഷണ-മല്‍സ്യബന്ധന മേഖലകളിലേക്ക് വ്യാപിപ്പിക്കും. മല്‍സ്യബന്ധന-ശുദ്ധജല മല്‍സ്യകൃഷിക്ക് 10,000 കോടി. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യം വികസിപ്പിക്കും തുടങ്ങിയ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്.  

ആരോഗ്യമേഖലയ്ക്ക് 54, 667കോടിയും, ഗ്രാമീണ മേഖലയ്ക്ക് 1,38,077 കോടിയും , തൊഴിലുറപ്പ് പദ്ധതിക്ക് 9975 കോടിയുമാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. 50 കോടി ജനങ്ങള്‍ക്ക് 5 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്. 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് ചികില്‍സാ സഹായം. ആരോഗ്യമേഖലക്കായി ആയുഷ്മാന്‍ ഭാരത് പദ്ധതി. ക്ഷയരോഗികള്‍ക്ക് 600 കോടിയുടെ പോഷകാഹാര പദ്ധതി. രാജ്യത്ത് 24 പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കും. മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളേജ് ഉറപ്പാക്കും. ആരോഗ്യ-വിദ്യാഭ്യാസ സാമൂഹ്യ പദ്ധതികള്‍ക്കായി 1.35 ലക്ഷം കോടി. ദേശീയ ഉപജീവന മിഷന് 5200 കോടി എന്നിങ്ങനെ നീക്കിവെക്കുന്നതായി ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു. 

2020 ഓടെ 50 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും, 50 ലക്ഷം പേര്‍ക്ക് തൊഴില്‍ പരിശീലനത്തിന് അവസരമൊരുക്കും. 2022 ഓടെ എല്ലാവര്‍ക്കും വീട്. ഒരുകോടി വീടുകള്‍ രണ്ടു വര്‍ഷത്തിനകം.ആറുകോടി കക്കൂസുകള്‍ പണിതു. 2 കോടി ശൗചാലയങ്ങള്‍ കൂടി നിര്‍മ്മിക്കും. നാലുകോടി വീടുകളില്‍ സൗജന്യ വൈദ്യുതി. സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം ഡിജിറ്റല്‍ ബോര്‍ഡ്. ആദിവാസി കുട്ടികല്‍ക്കായി ഏകലവ്യ സ്‌കൂളുകള്‍. ഈ വര്‍ഷം 9000 കിലോമീറ്റര്‍ ദേശീയ പാത പൂര്‍ത്തീകരിക്കും. ജലഗതാഗത പദ്ധതികള്‍ വിപുലീകരിക്കും. 2018 ഓടെ 18000 കിലോമീറ്റര്‍ ഇരട്ട റെയില്‍പ്പാതകള്‍ നിര്‍മ്മിക്കും, 600 സ്റ്റേഷനുകള്‍ നവീകരിക്കും, 4000 കിലോമീറ്റര്‍ റെയില്‍പാത വൈദ്യുതീകരിക്കും രണ്ടു വര്‍ഷത്തിനകം 4267 റെയില്‍വേ ക്രോസുകള്‍ നിര്‍ത്തലാക്കും. എല്ലാ ട്രെയിനുകളിലും സിസിടിവി, വൈഫൈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. 

നികുതി ഇളവിനുള്ള നിക്ഷേപ പരിധി 1, 9000 ആക്കി. മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് 40,000 രൂപയാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒരു ലക്ഷം വരെയുള്ള ചികില്‍സയ്ക്ക് നികുതി ഇളവ്. ആദായ നികുതി വരുമാനം 90,000 കോടിയായി വര്‍ധിച്ചെന്ന് ധനമന്ത്രി. ആദായ നികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല. നിലവില്‍ 2.5 ലക്ഷം വരെ ആദായ നികുതി ഇല്ല. 2.5 മുതല്‍ 5 ലക്ഷം വരെ 5 ശതമാനം നികുതി. 5 മുതല്‍ 10 ലക്ഷം വരെ 20 ശതമാനം. 10 ന് മുകളില്‍ 30 ശതമാനം. കോര്‍പ്പറേറ്റ് നികുതി 25 ശതമാനമാക്കി, 250 കോടി വരെ വരുമാനമുള്ള കമ്പനികളുടെ നികുതി കുറച്ചതായും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി. 

സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ വിജയമെന്ന് ധനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറും. നോട്ടുനിരോധനം കറന്‍സി ഇടപാടുകള്‍ കുറച്ചു. ഉത്പാദനമേഖലയില്‍ വളര്‍ച്ച. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എട്ടുശതമാനം വളര്‍ച്ച നേടാനുള്ള പാതയില്‍. രാജ്യത്ത് വ്യാപാരം ചെയ്യാനുള്ള അവസ്ഥ ഒരുക്കാനായി. സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഫലം കണ്ടു. 2018-19 ല്‍ ധനക്കമ്മി 3.3 ശതമാനം ആക്കും. പ്രത്യക്ഷ  നികുതി വരുമാനത്തില്‍ 12.6 ശതമാനം വര്‍ധന. നികുതി അടക്കുന്നവരുടെ എണ്ണം ഗണ്യമായ വര്‍ധിച്ചെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com