വധശിക്ഷ എല്ലാ ബാലലൈംഗിക പീഡനങ്ങള്‍ക്കും പരിഹാരമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് നടക്കുന്ന എല്ലാ ബാല ലൈംഗിക പീഡനങ്ങള്‍ക്കും വധശിക്ഷ പരിഹാരമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
വധശിക്ഷ എല്ലാ ബാലലൈംഗിക പീഡനങ്ങള്‍ക്കും പരിഹാരമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് നടക്കുന്ന എല്ലാ ബാല ലൈംഗിക പീഡനങ്ങള്‍ക്കും വധശിക്ഷ പരിഹാരമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 2012ല്‍ പാസാക്കിയ പോക്‌സോ നിയമത്തില്‍ ബാല ലൈംഗിക പീഡനങ്ങള്‍ക്കുള്ള കടുത്ത ശിക്ഷ പരാമര്‍ശിച്ചിട്ടുണ്ടെന്നും വധശിക്ഷ എല്ലാ ശിശുപീഡനങ്ങള്‍ക്കും പരിഹാരമല്ലെന്നുമാണ് വ്യാഴാഴ്ച കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിഎസ് നരസിംഹ പറഞ്ഞത്.

'വധശിക്ഷ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമല്ല. പോക്‌സോ നിയമ പ്രകാരം വലിയ തെറ്റുകള്‍ക്ക് വലിയ ശിക്ഷ തന്നെ കൊടുക്കുന്നുണ്ട്', ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ചിനോട് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിഎസ് നരസിംഹ പറഞ്ഞു.

ഡെല്‍ഹിയില്‍ എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബന്ധു ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കവെയാണ് പിഎസ് നരസിംഹ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്. ഹര്‍ജി സമര്‍പ്പിച്ച വക്കീല്‍ പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് കോടതിയില്‍ ആവശ്യമുന്നയിച്ചപ്പോഴാണ് കേന്ദ്രം കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്.

എട്ട് മാസം പ്രായമുള്ള കുട്ടിക്ക് നേരെ നടന്ന ആക്രമത്തെ 'നിഷ്ഠൂരം' എന്ന് വിശേഷിപ്പിച്ച കോടതി പോക്‌സോയ്ക്ക് കീഴില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍, അവ വിചാരണ തീരാന്‍ എടുത്ത സമയം തുടങ്ങിയ കണക്കുകളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുട്ടി എയിംസില്‍ ചികിത്സയിലാണ്. മാര്‍ച്ച് 12നാണ് കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com