രേണുക ചൗധരിയെ തളളി കോണ്‍ഗ്രസ്;  ആ ചിരി പാര്‍ട്ടിക്ക് ബാധ്യതയാണ്

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ കളിയാക്കി ചിരിച്ച പാര്‍ട്ടി എംപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ്
രേണുക ചൗധരിയെ തളളി കോണ്‍ഗ്രസ്;  ആ ചിരി പാര്‍ട്ടിക്ക് ബാധ്യതയാണ്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ കളിയാക്കി ചിരിച്ച പാര്‍ട്ടി എംപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് . കോണ്‍ഗ്രസ് എംപി രേണുക ചൗധരിയുടെ പ്രവൃത്തിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ടെക്‌സീന്‍ പൂനാവാലയാണ് രംഗത്തുവന്നത്. ഇതിലുടെ രേണുക ചൗധരിയുടെ ധാര്‍ഷ്ട്യമാണ് വെളിവായതെന്ന് പൂനാവാല ട്വിറ്ററില്‍ വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോള്‍ മോദിയെ രേണുക ചൗധരി പരിഹസിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ടെക്‌സീന്‍ പൂനാവാലയുടെ വിമര്‍ശനം.

സത്യസന്ധതയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മുഖമുദ്ര. ആ നിലയ്ക്ക്  രേണുക ചൗധരിയും മണിശങ്കര്‍ അയ്യറും പാര്‍ട്ടിക്ക് ബാധ്യതാണെന്ന് പൂനവാല കുറ്റപ്പെടുത്തി. ഇവരുടെ ധാര്‍ഷ്ട്യത്തിന് പാര്‍ട്ടി വില കൊടുക്കേണ്ടിവരുന്നു. ഗാന്ധി, നെഹ്‌റു എന്നിവരുടെ പാരമ്പര്യമുളള പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തക രാജ്യസഭയില്‍ മോദിയെ കളിയാക്കി ചിരിച്ചത് തന്നെ അമ്പരിപ്പിച്ചതായും പൂനവാല പറഞ്ഞു.

കഴിഞ്ഞ ദിവസം തന്നെ പരിഹസിച്ച് ചിരിച്ച രേണുക ചൗധരിക്ക് മോദി മറുപടി നല്‍കിയിരുന്നു. രാമായണം സീരിയലിലെ ശൂര്‍പ്പണഖ എന്ന കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ മറുപടി. രേണുകയുടെ പെരുമാറ്റം സഭയ്ക്ക് ചേര്‍ന്നതല്ലെന്ന് രാജ്യസഭ വൈസ് ചെയര്‍മാന്‍ വെങ്കയ്യ നായിഡു വിമര്‍ശിച്ചു.

സ്ത്രീയെ അപമാനിക്കുന്നതിന് തുല്യമാണ് മോദിയുടെ പരാമര്‍ശമെന്ന് രേണുക ചൗധരി പ്രതികരിച്ചു. മോദിയുടെ നിലവാരത്തിലേക്ക് താഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും രേണുക ചൗധരി ചൂണ്ടികാണിച്ചു. മോദിയുടെ ശൂര്‍പ്പണഖ പരാമര്‍ശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.  

നേരത്തെ ശൂര്‍പ്പണഖയുടെ ചിരി അടങ്ങുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ച കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ രേണുക ചൗധരി  രംഗത്തുവന്നിരുന്നു. കിരണ്‍ റിജ്ജുവിന് എതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് രേണുക ചൗധരി മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com