ന്യൂഡൽഹി : ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ വിചാരണ നടത്തിയിരുന്ന സിബിഐ പ്രത്യേകകോടതി ജഡ്ജി ബി എച്ച് ലോയയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്ന് വെളിപ്പെടുത്തൽ. പ്രമുഖ ഫോറൻസിക് വിദഗ്ധൻ ആർ കെ ശർമ്മയുടേതാണ് വെളിപ്പെടുത്തൽ. വിഷം അകത്തുചെന്നതിനെ തുടർന്നുണ്ടായ മസ്തിഷ്കാഘാതമായിരിക്കാം മരണത്തിന് ഇടയാക്കിയതെന്നാണ് ഡോ. ശർമയുടെ നിഗമനം.
ലോയയുടെ മരണവുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ പരിശോധിച്ചശേഷമാണ് ഡൽഹി എയിംസിലെ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി വിഭാഗം മുൻ മേധാവി ഡോ. ആർ കെ ശർമ ഈ വിലയിരുത്തലിലെത്തിയത്. രാസപരിശോധനയ്ക്ക് വിട്ട ആന്തരികാവയവങ്ങളുടെ സാമ്പിൾറിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഹിസ്റ്റോപാത്തോളജി റിപ്പോർട്ടുമാണ് ഡോ. ശർമ പരിശോധിച്ചത്. ജഡ്ജി ലോയയുടെ മരണം തലച്ചോറിന് ക്ഷതമേറ്റോ വിഷം അകത്തുചെന്നോ ആകാമെന്നതിന്റെ അടയാളങ്ങള്‍ ചികിത്സ രേഖകളിലുണ്ടെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു. ലോയയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന മഹാരാഷ്ട്ര സർക്കാരിന്റെയും ബിജെപിയുടെയും വാദം തള്ളിക്കളയുന്നതാണ് ഡോ ശർമ്മയുടെ വിദഗ്ധാഭിപ്രായം.
ഹിസ്റ്റോപത്തോളജി റിപ്പോര്‍ട്ടില്‍ ഹൃദയാഘാതത്തിന്റെ തെളിവേ ഇല്ലെന്ന് ശര്‍മ പറഞ്ഞു. ഹൃദയാഘാതമുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുമില്ല. ചില മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അത് ഹൃദയാഘാതമല്ലെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജഡ്ജി ലോയയുടെ രക്തധമനികളില്‍ കാൽസ്യം അടിഞ്ഞുകൂടിയത് ശ്രദ്ധയിൽപെട്ടതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കാൽസ്യം ധമനികളിലടിഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ ഹൃദയാഘാതമുണ്ടാകില്ല. കാല്‍സ്യം ധമനികളിലേക്ക് വന്നാൽ ഒരിക്കലും അവ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയില്ല. മരിക്കുന്ന ദിവസം പുലര്‍ച്ച നാലു മണിക്ക് തനിക്ക് അസ്വസ്ഥത തോന്നുന്നതായി ജഡ്ജി ലോയ പറഞ്ഞുവെന്ന് മൊഴിയുണ്ട്.
രാവിലെ 6.15നാണ് ലോയ മരിച്ചതായി പ്രഖ്യാപിക്കുന്നത്. അതായത് അസ്വസ്ഥതയുണ്ടായി രണ്ടു മണിക്കൂറിനു ശേഷമാണിത്. ഒരാള്‍ക്ക് ഹൃദയാഘാതമുണ്ടായി അരമണിക്കൂറിലേറെ ജീവനുണ്ടെങ്കില്‍ അതിന്റെ മാറ്റം ഹൃദയത്തിലും പ്രതിഫലിക്കും. എന്നാല്‍, ഹൃദയാഘാതമുണ്ടായതിന്റെ മാറ്റം ലോയയുടെ ശരീരത്തിലില്ല. അതിനാൽ ഹൃദയത്തിലേക്കും തിരിച്ചുമുള്ള രക്തധമനികളുടെ ന്യൂനത മരണകാരണമാകാമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം ശരിയല്ല. ബൈപാസ് സര്‍ജറിക്ക് വിധേയനാകുന്ന ഏതൊരാള്‍ക്കുമുണ്ടാകുന്ന ലക്ഷണങ്ങളൊന്നും ലോയയില്‍ കാണാനുമില്ല.
അതേസമയം തലച്ചോറിനെ പൊതിഞ്ഞ ‘ഡുറ’ ആവരണം ഞെങ്ങിഞെരുങ്ങിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് ഗൗരവകരമാണ്. അപകടത്തിലൊക്കെയാണിത് സംഭവിക്കുക. അതിനാല്‍ തലച്ചോറിന് ഏതോ തരത്തിലുള്ള ആക്രമണമേറ്റിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ശാരീരികമായുള്ള ആക്രമണമാകാം അത്. എന്നാല്‍, ഡുംറക്കേറ്റ ക്ഷതത്തിന്റെ കാരണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എഴുതിവെക്കാത്തത് വിചിത്രമാണെന്ന് ഡോ. ശര്‍മ പറഞ്ഞു. വിഷം നൽകിയിരിക്കാനുള്ള സാധ്യതയും ഏറെയാണെന്ന് ഡോ. ശർമ്മ സൂചിപ്പിച്ചു. കരളും പാന്‍ക്രിയാസും വൃക്കകളും ശ്വാസകോശങ്ങളും അടക്കമുള്ള ഓരോ ആന്തരികാവയവവും ഞെങ്ങിഞെരുങ്ങിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത് അതുകൊണ്ടാണ്. രണ്ടു ദിവസംകൊണ്ട് ആന്തരികാവയവങ്ങളുടെ പരിശോധന പൂര്‍ത്തിയാകുമായിരുന്നു. എന്നാൽ ലോയയുടെ കാര്യത്തില്‍ 14 ദിവസം എടുത്തത് എന്തിനാണെന്നും ഡോ. ശര്‍മ ചോദിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഓഫ് മെഡികോ ലീഗൽ എക്സ്പെർട്ട്സ് പ്രസിഡന്റ് കൂടിയായ ഡോ. ആർ കെ ശർമ രാജ്യത്തെ ഏറ്റവും മികച്ച ഫോറൻസിക് വിദഗ്ധരിൽ ഒരാളാണ്. 22 വര്‍ഷമായി ഇന്ത്യന്‍ അസോസിയേഷന് ഓഫ് മെഡിക്കോ ലീഗല്‍ എക്സ്പേര്‍ട്സിന്റെ പ്രസിഡൻറുമായ ശര്‍മയുടെ വിദഗ്ധാഭിപ്രായം ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം പുറത്തുകൊണ്ടുവന്ന ‘കാരവൻ’ മാഗസിനാണ് ഞായറാഴ്ച പുറത്തുവിട്ടത്. അതിനിടെ ലോയ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ലോയയുടെ ദുരൂഹമരണത്തിൽ കൂടുതൽ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് മഹാരാഷ്ട്ര സർക്കാർ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ