ന്യൂഡൽഹി: കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിൽ സന്ദർശനത്തിനെത്തിയ കാര്യം അറിഞ്ഞഭാവം പോലും വെയ്ക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റു രാഷ്ട്രത്തലവന്മാർ ഇന്ത്യയിലെത്തുമ്പോൾ സ്വീകരിക്കാനും, പര്യടനത്തിൽ കഴിയുന്നത്ര സമയം ഒരുമിച്ച് ചെലവഴിക്കാനും സമയം കണ്ടെത്തുന്ന മോദി ഇതുവരെ ട്രൂഡോയെ കാണാനെത്തിയില്ല. മറ്റൊരു രാഷ്ട്രനേതാവ് ഇന്ത്യയിലെത്തുമ്പോൾ ട്വിറ്ററിലൂടെ സ്വാഗതം ചെയ്യുന്ന പതിവും മോദി ഇക്കുറി തെറ്റിച്ചു.
ശനിയാഴ്ച രാത്രിയാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഡൽഹിയിലെത്തിയത്. ട്രൂഡോയെ സ്വീകരിക്കാനെത്തിയതാകട്ടെ കൃഷി സഹമന്ത്രി ഗജേന്ദ്ര ശെഖാവത്. മറ്റു രാഷ്ട്ര തലവന്മാർ ഇന്ത്യയിലെത്തുമ്പോൾ പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നേരിട്ടെത്താറുണ്ടായിരുന്നു. എന്നാൽ ട്രൂഡോയെ സ്വീകരിക്കാൻ ക്യാബിനറ്റ് മന്ത്രിയെപ്പോലും അയച്ചില്ല.
സ്വന്തം നാടായ ഗുജറാത്ത് കാനഡ പ്രധാനമന്ത്രി സന്ദർശിച്ചപ്പോഴും നരേന്ദ്രമോദി പോയില്ല. ആ സമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകയിലേക്ക് പോകാനാണ് മോദി താൽപ്പര്യം കാട്ടിയത്. നേരത്തെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ ഗുജറാത്ത് സന്ദർശിച്ചപ്പോൾ മുഴുസമയവും മോദി അകമ്പടി ഉണ്ടായിരുന്നു. ഞായറാഴ്ച ജസ്റ്റിൻ ട്രൂഡോയും കുടുംബവും താജ്മഹൽ സന്ദർശനത്തിന് എത്തിയപ്പോൾ സ്വീകരിക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പോയില്ല.
2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിച്ചപ്പോൾ ജസ്റ്റിൻ ട്രൂഡോ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ചെന്നിരുന്നില്ല. നരേന്ദ്രമോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ജൂനിയർ മന്ത്രിയെയാണ് അയച്ചത്. ഇതിന് മറുപടിയാണ് നരേന്ദ്രമോദിയുടെ പ്രവൃത്തിയെന്നാണ് ആക്ഷേപം.
എന്നാൽ കനേഡിയൻ പ്രധാനമന്ത്രിയെ ഇകഴ്ത്തിക്കാണിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് സർക്കാർ വിശദീകരിക്കുന്നു. കാനഡയിലെ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് വിശദീകരണം. രാജ്യം സന്ദർശിക്കുന്ന അതിഥിക്കൊപ്പം എല്ലായിടത്തും പോകാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞെന്നുവരില്ല. കനേഡിയൻ പ്രധാനമന്ത്രിയും നരേന്ദ്ര മോദിയുമായി വെള്ളിയാഴ്ച ഒൗപചാരിക ചർച്ച നിശ്ചയിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ