ന്യൂഡൽഹി: ദക്ഷിണേന്ത്യയിലെ ഒരു ഗവർണറും ലൈംഗിക ആരോപണ കുരുക്കിലെന്ന് റിപ്പോർട്ട്. ദക്ഷിണേന്ത്യയിലെ ഒരു തന്ത്രപ്രധാന സംസ്ഥാനത്തെ ഗവർണർക്കെതിരെയാണ് ആരോപണം ഉയർന്നിട്ടുള്ളതെന്ന് ദ സൺഡേ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. പരാതിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദമായ അന്വേഷണം നടത്തിവരികയാണ്. ഇന്റലിജൻസ് ഏജൻസികളും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
രാജ്ഭവനിലെ വനിതാ ജീവനക്കാരിയോട് തന്റെ ഇംഗിതത്തിന് വഴങ്ങാൻ ഗവർണർ ആവശ്യപ്പെട്ടതായാണ് പരാതി. എന്നാൽ ഗവർണർ ആരെന്നോ, ഏതു സംസ്ഥാനത്തെ ഗവർണറെന്നോ ഉള്ള വിവരം കേന്ദ്രം പുറത്തുവിട്ടിട്ടില്ല. അതേസമയം രാഷ്ട്രീയ അസ്ഥിരതയുള്ള സംസ്ഥാനത്തെ ഗവർണറാണ് ഇദ്ദേഹമെന്നാണ് സൂചന. പരാതി സത്യമാണെന്ന് കണ്ടെത്തിയാൽ ഗവർണറുടെ രാജി ആവശ്യപ്പെടാനാണ് കേന്ദ്രസർക്കാർ തീരുമാനമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ലൈംഗികാരോപണത്തെ തുടർന്ന് മേഘാലയ മുൻ ഗവർണർ വി.ഷൺമുഗനാഥൻ കഴിഞ്ഞ വർഷം ജനുവരിയിൽ രാജിവച്ചിരുന്നു. ഗവർണർക്കെതിരെ രാജ്ഭവൻ ജീവനക്കാർ രാഷ്ട്രപതി പ്രണബ് മുഖർജിക്കെതിരെ പരാതി നൽകുകയായിരുന്നു. 2009ൽ ലൈംഗിക ആരോപണത്തെ തുടർന്ന് മുതിർന്നകോൺഗ്രസ് നേതാവും യുപി മുൻ മുഖ്യമന്ത്രിയുമായ എൻ.ഡി.തിവാരി ആന്ധ്രാപ്രദേശ് ഗവർണർ സ്ഥാനം രാജിവച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ