ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ ദുരൂഹ മരണം : അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജഡ്ജിയാണ് ബ്രിജ്‌ഗോപാല്‍ ലോയ
ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ ദുരൂഹ മരണം : അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ന്യൂഡല്‍ഹി :  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ജഡ്ജിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ ലോണ്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. 

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ എന്നിവര്‍ പ്രതികളായ കേസില്‍ വിചാരണ നടക്കുന്നതിനിടെ 2014 ഡിസംബര്‍ ഒന്നിനു പുലര്‍ച്ചെയാണു നാഗ്പുരിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ലോയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ പ്രതിയായ അമിത് ഷാ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ജഡ്ജിയുടെ ദുരൂഹമരണം. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. 

എന്നാല്‍ ബ്രിഗോപാല്‍ ലോയക്ക് ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പിതാവും സഹോദരിയും വ്യക്തമാക്കിയിരുന്നു. കൂടാതെ ഗസ്റ്റ്ഹൗസില്‍ അബോധാവസ്ഥയില്‍ കണ്ട ജഡ്ജിയെ 
ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചതും ബന്ധുക്കളെ അറിയിക്കാതെ പോസ്റ്റുമോര്‍ട്ടം നടത്തിയതും മൃതദേഹത്തെ ആരും അനുഗമിക്കാതിരുന്നതും സംശയം വര്‍ധിപ്പിക്കുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. കൂടാതെ ഹൃദയസ്തംഭനം വന്ന ആളുടെ വസ്ത്രങ്ങള്‍ എങ്ങനെ രക്തത്തില്‍ മുങ്ങിയെന്നും സഹോദരി ചോദിച്ചു. 

കേസില്‍ വാദം കേട്ട ജഡ്ജി ലോയയ്ക്ക് മേല്‍ നിരന്തര സമ്മര്‍ദ്ദങ്ങളും കോഴ വാഗ്ദാനങ്ങളും ഉണ്ടായിരുന്നതായും സഹോദരി വെളിപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്ന അമിത് ഷായോടു ഡിസംബര്‍ 15ന് ഹാജരാകണമെന്നു ജസ്റ്റിസ് ലോയ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ജഡ്ജിയുടെ മരണത്തെ കുറിച്ച് സംശയങ്ങളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എ.പി.ഷാ ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതടൊപ്പം അഭിഭാഷകരുടെ സംഘടകളും ജഡ്ജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com