ചീഫ് ജസ്റ്റിസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ;പ്രതിസന്ധി പരിഹരിക്കാന്‍ സമവായ ശ്രമങ്ങള്‍ ഊര്‍ജ്ജിതം  

ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയുടെ നേതൃത്വത്തില്‍ ഏഴംഗ പ്രതിനിധി സംഘം ജസ്റ്റിസ് ജെ ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തി
ചീഫ് ജസ്റ്റിസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ;പ്രതിസന്ധി പരിഹരിക്കാന്‍ സമവായ ശ്രമങ്ങള്‍ ഊര്‍ജ്ജിതം  

ന്യൂഡല്‍ഹി : സുപ്രീംകോടതിയിലുണ്ടായ അസാധാരണ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയുടെ നേതൃത്വത്തില്‍ ഏഴംഗ പ്രതിനിധി സംഘം പ്രശ്‌ന പരിഹാരത്തിനായി ജസ്റ്റിസ് ജെ ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തി. ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയ മറ്റ് ജഡ്ജിമാരുമായും ചര്‍ച്ച നടത്തുമെന്ന് മനന്‍കുമാര്‍ മിശ്ര അറിയിച്ചു. 

അതേസമയം ചീഫ് ജസ്റ്റിസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വിമതസ്വരം ഉയര്‍ത്തിയ സംഘത്തിലെ സീനിയറായ ജസ്റ്റിസ് ജെ ചെലമേശ്വര്‍ അറിയിച്ചു. ഉന്നയിച്ച വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ചീഫ് ജസ്റ്റിസ് വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. തുടര്‍ നടപടികള്‍ ഒപ്പമുള്ള മറ്റ് ജഡ്ജിമാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കം കോടതി നടപടികളെ ബാധിക്കില്ലെന്നും ജസ്റ്റിസ് ചെലമേശ്വര്‍ ബാര്‍കൗണ്‍സില്‍ സംഘത്തെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന രണ്ടു ജഡ്ജിമാര്‍ ചെലമേശ്വറിന്റെ വസതിയിലെത്തി. ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ, നാഗേശ്വര്‍ റാവു എന്നിവരാണ് ചെലമേശ്വറുമായി ചര്‍ച്ചയ്‌ക്കെത്തിയത്.

ബാര്‍ കൗണ്‍സില്‍ പ്രതിനിധി സംഘം വൈകീട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് ഏഴരയ്ക്കാണ് ചര്‍ച്ച. പ്രശ്‌നം ഇന്നുതന്നെ പരിഹരിക്കാനാണ് ശ്രമമെന്ന് ബാര്‍കൗണ്‍സില്‍ സംഘം സൂചിപ്പിച്ചു. അതേസമയം ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട ജസ്റ്റിസ് ബ്രിജിഗോപാല്‍ ലോയയുടെ മരണം അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയുടെ ബെഞ്ചിന് വിട്ട് താല്‍ക്കാലിക പരിഹാരമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. 

ഇതിന്റെ ഭാഗമായി ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് ജൂനിയര്‍ ജഡ്ജിമാരായ അരുണ്‍ മിശ്രയും എം എംശാന്തനഗൗഡറും തിങ്കളാഴ്ച പരിഗണിക്കില്ല. ശാന്തനഗൗഡര്‍ അവധിയെടുത്ത സാഹചര്യത്തില്‍ സിറ്റിങ് മാറ്റിയെന്നാണ് സുപ്രീംകോടതി റജിസ്ട്രാര്‍ അറിയിച്ചിട്ടുള്ളത്. അതിനിടെ ഫുള്‍കോര്‍ട്ട് ചേര്‍ന്ന് തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പ്രമേയം കൈമാറിയിട്ടുണ്ട്. എന്നാല്‍, ഫുള്‍കോര്‍ട്ട് ചേരാതെ തന്നെ സമവായത്തിനാണ് ശ്രമം ഊര്‍ജ്ജിതമായിട്ടുള്ളത്. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലും സമവായശ്രമങ്ങള്‍ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com