ആര് ജയിച്ചു തോറ്റു എന്നത് പ്രസക്തമല്ല; സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നും യെച്ചൂരി

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരടുനയ രേഖയുമായി ബന്ധപ്പെട്ട് കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരികരിച്ചു
ആര് ജയിച്ചു തോറ്റു എന്നത് പ്രസക്തമല്ല; സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നും യെച്ചൂരി

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരടുനയ രേഖയുമായി ബന്ധപ്പെട്ട് കേന്ദ്രകമ്മിറ്റിയില്‍ വോട്ടെടുപ്പ് നടന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരികരിച്ചു. എന്നാല്‍ തന്റെ നിലപാടുകള്‍ തളളിയതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ആര് ജയിച്ചു തോറ്റു എന്നത് പ്രസക്തമല്ലെന്നും യെച്ചൂരി പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസുമായുളള ബന്ധത്തെ ചൊല്ലിയുളള തര്‍ക്കത്തില്‍ തന്റെ രേഖ വോട്ടിനിട്ട് തളളിയതിന്റെ പേരില്‍ താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്നും യെച്ചൂരി സൂചന നല്‍കി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന പ്രമേയത്തിന്റെ കരട് ഭേദഗതികളോടെയാണ് അംഗീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു. 

ബിജെപിയെയും ബിജെപി സര്‍ക്കാരിനെയും എതിര്‍ക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്ത് തീരുമാനിക്കും. അടുത്ത മൂന്ന് വര്‍ഷത്തേക്കുളള പാര്‍ട്ടി നയത്തിന് പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമ രൂപം നല്‍കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. 


കോണ്‍ഗ്രസ് ബന്ധത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട് വോട്ടിനിട്ടാണ് കേന്ദ്രകമ്മിറ്റി തളളിയത്. യെച്ചൂരിയുടെ പ്രമേയത്തെ അനുകൂലിച്ച് 31 പേരും, എതിര്‍ത്ത് 55 വോട്ടുകളും ലഭിച്ചു. ഇതാദ്യമായാണ് സിപിഎമ്മില്‍ ജനറല്‍ സെക്രട്ടറിയുടെ രേഖ വോട്ടിനിട്ട് തള്ളുന്നത്.

കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ധാരണകളും വേണ്ടെന്നായിരുന്നു പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. അതേസമയം നിലവിലെ സാഹചര്യത്തില്‍ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളുമായി ധാരണ ഉണ്ടാക്കണമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. പശ്ചിമബംഗാള്‍ ഘടകവും, വിഎസ് അച്യുതാനന്ദനും യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ചിരുന്നു.

ത്രിപുരയിലെ ചില അംഗങ്ങളും ജനറല്‍ സെക്രട്ടറിയുടെ രേഖയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കാരാട്ട് പക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ യച്ചൂരിയുടെയും കാരാട്ട് പക്ഷത്തിന്റെയും നിലപാടുകള്‍ വോട്ടിനിടുകയായിരുന്നു. കോണ്‍ഗ്രസുമായി ധാരണപോലും വേണ്ടെന്ന കാരാട്ട് പക്ഷ നിലപാടാണു സിസിയില്‍ വിജയിച്ചത്. ഇതോടെ, രാഷ്ട്രീയ അടവുനയത്തെക്കുറിച്ചു പ്രകാശ് കാരാട്ടും എസ്.രാമചന്ദ്രന്‍ പിള്ളയും ചേര്‍ന്നു തയാറാക്കിയ ഭാഗമാവും പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com